സുരേഷ് ഗോപിക്കൊപ്പം തൃശ്ശൂർ മേയർ എം.കെ.വർഗീസ് |ഫോട്ടോ:PTI
തൃശ്ശൂര്‍: തൃശ്ശൂർ മേയർ എം.കെ. വർഗീസ് പദവി ഒഴിയണമെന്ന് സി.പി.ഐ. കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയെ പുകഴ്ത്തുന്നത് മേയർ തുടർന്നുകൊണ്ടേയിരിക്കുകയാണ്. വർഗീസ് തിരുത്താൻ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു.
‘ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തുന്നതില്‍ മേയറുടെ വിഷയം പ്രധാന ഘടകമായി കണക്കാക്കിയിട്ടില്ല. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് അതായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതല്ലാതെ, കാര്യകാരണങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. മേയര്‍ ആ ഘട്ടത്തില്‍ എടുത്ത നിലപാടിനോട് കടുത്ത വിയോജിപ്പുണ്ട്. ഇടതുപക്ഷം പിന്തുണക്കുന്ന മേയര്‍ മനസ്സില്‍ സുരേഷ് ഗോപിയോടുള്ള ആരാധനയും അതുവഴി ബി.ജെ.പിയെ പ്രൊമോട്ട് ചെയ്യുന്ന രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നത് വളരെ ഗൗരവകരമായിട്ട് ആലോചിക്കേണ്ടത് ആയിരുന്നു’, വത്സരാജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയറുടെ നടപടിയും വിവാദമായിരുന്നു. തുടർന്ന്, സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് അദ്ദേഹം നിലപാട് തിരുത്തി. തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ തൃശ്ശൂരിലെ ഹോട്ടലിൽ അവിചാരിതമായി മേയറും സുരേഷ് ഗോപിയും കണ്ടുമുട്ടിയിരുന്നു. എം.പി.യുടെ വികസനപ്രവർത്തനങ്ങൾക്ക് മേയർ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
മേയറെ നിയന്ത്രിക്കണമെന്ന ചർച്ച എൽ.ഡി.എഫിൽ നേരത്തെ ഉയർന്നിരുന്നു. സി.പി.എമ്മിലെ ഒരു വിഭാഗത്തിനും മേയറുടെ ഇത്തരം നിലപാടുകളോട് എതിർപ്പുണ്ട്. കോർപറേഷൻ ഭരണം നഷ്ടപ്പെട്ടാലും മേയറുടെ തന്നിഷ്ടത്തെ പിന്തുണയ്ക്കരുതെന്ന അഭിപ്രായമാണവർക്ക്. എന്നാൽ, തന്റേത് വികസനതാത്‌പര്യം മാത്രമാണെന്നായിരുന്നു മേയറുടെ വിശദീകരണം.
