ബ്രസീൽ– കൊളംബിയ മത്സരത്തിൽനിന്ന് (Photo by Patrick T. Fallon / AFP)
സാന്റാ ക്ലാര ∙ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഇന്നു പുലർച്ചെ നടന്ന ബ്രസീല്‍ – കൊളംബിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ഗോൾ അടിച്ചെങ്കിലും ആദ്യപകുതിയില്‍ അനുവദിച്ച അധികസമയത്തില്‍ കൊളംബിയയുടെ ഡാനിയേൽ മുനോസ് ഗേൾ തിരിച്ചടിച്ചു.
ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ബ്രസീൽ അവസാന എട്ടിൽ ഇടം പിടിച്ചു. ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ക്വാർട്ടറിൽ പനാമയെയും ബ്രസീൽ യുറഗ്വായെയും നേരിടും. മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ ബ്രസീലിന്‍റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് റഫറി മഞ്ഞക്കാർഡു നൽകി. അടുത്ത മത്സരത്തില്‍ താരത്തിന് ഗ്രൗണ്ടിലിറങ്ങാനാവില്ല. 12–ാം മിനിറ്റിലെ ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞ ഗോൾ തൊടുത്തത്.
ഗോൾവലയുടെ ഇടതുമൂലയിലൂടെ പറന്നിറങ്ങിയ റാഫീഞ്ഞയുടെ ഷോട്ടിനെ തടുക്കാൻ ഗോൾകീപ്പർ കാമിലോ വാർഗാസിനയ്ക്കായില്ല. പക്ഷേ ആദ്യഗോൾ ബ്രസീൽ നേടിയതോടെ കൊളംബിയ പ്രതിരോധം ശക്തമാക്കുകയും പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തു. തുടര്‍ന്ന് 19–ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗ്രസിന്‍റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയൻ വലക്കുള്ളിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്നു കണ്ടെത്തി ഗേൾ നിഷേധിക്കുകയായിരുന്നു.
