സ്വിറ്റ്സർലൻഡിനോടു തോറ്റ് യൂറോ കപ്പിൽനിന്നു പുറത്തായതിന്റെ നിരാശയിൽ ഇറ്റലി താരം അലസാന്ദ്രോ ബസ്റ്റോനി
ബർലിൻ (ജർമനി) ∙ യൂറോപ്യൻ ചാംപ്യന്മാരുടെ കളി മറന്ന ‘ഇറ്റാലിയൻ ടീമി’നെ പ്രീ ക്വാർട്ടറിൽ രണ്ടടിക്കു പുറത്താക്കി ‘സ്വിസ് സംഘം’ യൂറോ ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം മിനിറ്റ്), റൂബൻ വാർഗാസ് (46) എന്നിവരാണു സ്വിറ്റ്സർലൻഡിന്റെ സ്കോറർമാർ. തുടർച്ചയായ രണ്ടാം യൂറോ ക്വാർട്ടറിനാണു സ്വിസ് യോഗ്യത നേടുന്നത്. 2022 ഖത്തർ ലോകകപ്പിലേക്കു യോഗ്യത നേടാതെ പോയ ഇറ്റലിക്ക് അതിനു ശേഷമുള്ള ഈ യൂറോയിലെ പ്രീ ക്വാർട്ടർ പുറത്താകലും ക്ഷീണമായി.
സ്വിറ്റ്സർലൻഡിനായി മത്സരത്തിലുടനീളം കളി മെനഞ്ഞതും നയിച്ചതും ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബയേർ ലെവർക്യൂസൻ താരമായ ക്യാപ്റ്റൻ ഗ്രാനിറ്റ് ജാക്കയാണ്. ജാക്ക തുടങ്ങിവച്ച നീക്കങ്ങളിലൂടെയാണു സ്വിറ്റ്സർലൻഡ് കളി പൂർണമായും തങ്ങളുടേതാക്കിയത്. ഇരു പാതിയിലും പന്തു നിയന്ത്രിക്കാനും ഫലപ്രദമായ പാസ് നൽകാനും ഇറ്റലി പാടുപെട്ടു.
മറുവശത്ത് ക്ഷമയോടെ കളിച്ച സ്വിറ്റ്സർലൻഡ് ആകെ 4 ഗോൾ ഷോട്ടുകളിൽ നിന്നു 2 ഗോളുകൾ നേടി. ഇറ്റലിക്ക് ഒരു ഗോൾഷോട്ട് മാത്രമാണുള്ളത്. സ്വിസ് ഗോളി യാൻ സോമറിനെ ഒരുഘട്ടത്തിൽ പോലും പരീക്ഷിക്കാൻ ഇറ്റലിക്കായില്ല.
ആദ്യ പകുതിയിൽ റെമോ ഫ്രുലറിന്റെയും ബ്രീൽ എംബോളയുടെയും ഷോട്ടുകൾ ഇറ്റലിയുടെ ക്യാപ്റ്റനായ ഗോളി ജിയാൻല്യൂജി ഡൊന്നരുമ്മ തടഞ്ഞു. ഇംഗ്ലണ്ട്–സ്‌ലൊവേനിയ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.
