മനു തോമസ്

കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും മകനുമെതിരേ ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം. വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട് നൽകിയത്. മനു തോമസിന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. പി. ജയരാജനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച്‌ പോസ്റ്റ് ഇട്ടതിനെ തുടർന്നായിരുന്നു ഭീക്ഷണി സന്ദേശങ്ങൾ വന്നത്.

പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ‘കോപ്പി’ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം -കുറിപ്പിലൂടെ പറഞ്ഞിരുന്നു.

പി. ജയരാജന്റെ മകൻ വക്കീൽ നോട്ടീസ് അയച്ചു

മനു തോമസിനെതിരേ പി. ജയരാജന്റെ മകൻ ജെയിൻ പി. രാജ് വക്കീൽ നോട്ടീസ് അയച്ചു.സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഡിനേറ്ററാണ്, ക്വട്ടേഷൻസംഘങ്ങളുമായി ബന്ധമുണ്ട്, വഴിവിട്ട ബിസിനസുകളുണ്ട് തുടങ്ങിയ ആരോപണങ്ങൾ സാമൂഹികമാധ്യമത്തിലൂടെ മനു തോമസ് ഉന്നയിച്ചുവെന്ന്‌ ജെയിൻ പി. രാജ് പറയുന്നു. ആരോപണം പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലുള്ളത്.പ്രതികരണം വന്ന സ്വകാര്യ ടെലിവിഷൻ ചാനലിനും അവതാരകനും നോട്ടീസ് അയച്ചിട്ടുണ്ട്.