രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ സംസാരിക്കുന്നു |ഫോട്ടോ:PTI

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അറിയിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തുടനീളം 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.