പ്രജ്വൽ രേവണ്ണ | Photo: facebook.com/iPrajwalRevanna

ബെംഗളൂരു: ജെ.ഡി.എസ്. മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ ഏറ്റവും പുതിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഹാസന്‍ സ്വദേശിയായ വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയിലെ കൂടുതല്‍വിവരങ്ങളാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മകന്റെ സ്‌കൂള്‍ അഡ്മിഷന് വേണ്ടി സമീപിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ തനിക്കെതിരേ അതിക്രമം കാട്ടിയതെന്നും വീഡിയോകോള്‍ സെക്‌സിനായി നിര്‍ബന്ധിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

പ്രജ്ജ്വലിനെതിരേ പീഡന പരാതി നല്‍കുന്ന നാലാമത്തെയാളാണ് യുവതി. പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവര്‍ രേഖാമൂലം പരാതി നല്‍കിയത്. മകന്റെ സ്‌കൂള്‍ അഡ്മിഷന് സഹായംതേടിയാണ് വീട്ടമ്മ പ്രജ്ജ്വലിനെ സമീപിച്ചത്. തുടര്‍ന്ന് എം.പി.യായ പ്രജ്ജ്വല്‍ വീട്ടമ്മയുടെ നമ്പര്‍ വാങ്ങി. പിന്നാലെ വീഡിയോകോള്‍ ചെയ്യാന്‍ തുടങ്ങി. വീഡിയോകോളിലൂടെ സെക്‌സ് ചെയ്യാന്‍ പ്രജ്ജ്വല്‍ നിര്‍ബന്ധിച്ചു. ഒക്ടോബര്‍ 2019 മുതല്‍ 2020 വരെ പത്ത് തവണയോളം ഇത്തരത്തില്‍ വീഡിയോകോള്‍ സെക്‌സ് ചെയ്തു. ഇതിനിടെ മകന്റെ അഡ്മിഷനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ലൈംഗികബന്ധത്തിന് തയ്യാറാകാതെ അത് നടക്കില്ലെന്നായിരുന്നു എം.പി. മറുപടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ആദ്യത്തെ രണ്ടുമൂന്നു തവണ വീഡിയോകോള്‍ ചെയ്തശേഷം ഇതെല്ലാം റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രജ്ജ്വല്‍ അതിക്രമം തുടര്‍ന്നത്. തന്റെ ആവശ്യങ്ങള്‍ സമ്മതിച്ചില്ലെങ്കില്‍ വീഡിയോകോള്‍ റെക്കോഡിങ്ങുകള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. മിക്കദിവസങ്ങളിലും അര്‍ധരാത്രിയിലാണ് പ്രജ്ജ്വല്‍ വീഡിയോകോള്‍ സെക്‌സിനായി ഫോണില്‍ വിളിക്കാറുള്ളതെന്നും യുവതി ആരോപിച്ചു.

അതേസമയം, പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ പീഡനപരാതിക്ക് പുറമേ തന്റെ സ്വകാര്യദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പുറത്തുവിട്ടതിന് മുന്‍ ബി.ജെ.പി. എം.എല്‍.എ. പ്രീതം ഗൗഡ, ശരദ്, കിരണ്‍ എന്നിവര്‍ക്കെതിരേയും യുവതി പരാതി നല്‍കിയിട്ടുണ്ട്. തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചതോടെ തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്.