അറസ്റ്റിലായ ദിൽഷമോൻ

തിരുവനന്തപുരം: അരുവിക്കര കളത്തറയില്‍ മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കളത്തറ നജിമന്‍സിലില്‍ ദില്‍ഷമോനെ(36)യാണ് ജില്ലാ ഡാന്‍സാഫ് സംഘവും അരുവിക്കര പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തു.

കൂറിയര്‍ വഴിയുള്ള മയക്കുമരുന്ന് കച്ചവടം നിരീക്ഷിക്കാനായി റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുമാസമായി സ്ഥിരമായി കൂറിയര്‍ വരുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ദില്‍ഷമോന് സ്ഥിരമായി ഒഡിഷയില്‍നിന്ന് കൂറിയര്‍ വരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് സംഘം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു.

നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര തുടങ്ങിയ മലയോര മേഖലകളിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ദില്‍ഷമോന്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെടുമങ്ങാട് മാര്‍ക്കറ്റില്‍ പച്ചക്കറി വ്യാപാരിയായിരുന്ന ദില്‍ഷമോന്‍ പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവ് കച്ചവടം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.