ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. Photo: X@BCCI

മുംബൈ∙ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കു വിശ്രമം അനുവദിക്കും. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ടീമിനൊപ്പം സിംബാബ്‍വെയിലേക്കു പോകാൻ സാധ്യതയില്ല. ശുഭ്മന്‍ ഗിൽ ആയിരിക്കും ട്വന്റി20 ടീമിന്റെ ക്യാപ്റ്റനെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ട്വന്റി20 ലോകകപ്പ് ടീമിൽ റിസർവ് താരമായിരുന്ന ഗിൽ ടൂർണമെന്റിനിടെ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയിരുന്നു.

ഇന്ത്യന്‍ പ്രീമിയർ ലീഗ് 2024 സീസണിൽ ഗംഭീര പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾക്ക് സിംബാബ്‍വെ പര്യടനത്തിൽ അവസരം ലഭിക്കും. നിലവിൽ ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് എന്നിവരും പ്ലേയിങ് ഇലവനിൽ ഇറങ്ങും. ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിനും ഇറങ്ങാത്ത സഞ്ജു സാംസണായിരിക്കും ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ.

ഗൗതം ഗംഭീറിനെ ഇതുവരെ ഇന്ത്യൻ ടീം പരിശീലകനായി നിയമിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മൺ പരിശീലക സംഘത്തോടൊപ്പം സിംബാബ്‍വെയിലേക്കു പോകും. ഗംഭീറിന്റെ കാര്യത്തിൽ ബിസിസിഐ സസ്പെൻസ് തുടരുകയാണ്. സിംബാബ്‍വെ പരമ്പരയ്ക്കു ശേഷമാകും ഗംഭീർ ടീമിനൊപ്പം ചേരുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ലോകകപ്പിനു പിന്നാലെ ജൂലൈ ആറിനാണ് ഇന്ത്യ–സിംബാബ്‍വെ പരമ്പരയ്ക്കു തുടക്കമാകുന്നത്.

സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം– ശുഭ്മന്‍ ഗിൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ, യാഷ് ദയാൽ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, യുസ്‍വേന്ദ്ര ചെഹൽ, രവി ബിഷ്ണോയി, റിയാൻ പരാഗ്, രജത് പട്ടീദാർ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ).