ടി.പി. ചന്ദ്രശേഖരൻ, കെ.കെ. രമ

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാൻ സംസ്ഥാന സർക്കാർ നീക്കം. മുന്നോടിയായി കണ്ണൂർ ജയിൽ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി കത്തുനൽകി.

കണ്ണൂർ ജയിൽ സൂപ്രണ്ട് പോലീസിന് കൈമാറിയ ഉത്തരവിന്റെ പകർപ്പ്

മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനാണ് ശ്രമം. കോടതിവിധി മറികടന്നാണ് സർക്കാരിന്റെ നടപടി.മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നിവർ ഉൾപ്പടെ വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാ​ഗമായാണ് സർക്കാർ നിർദേശത്തെ തുടർന്ന് റിപ്പോർട്ട് തേടിയിരിക്കുന്നത്. കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം തള്ളി.

കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.കെ രമ

പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാൻ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയിൽ വളരെ വ്യക്തമായിട്ടുണ്ട്. പ്രതികളുടെ ശിക്ഷ കോടതി ഇരട്ടിയായി വർധിപ്പിക്കുകയും ഇരട്ട ജീവപര്യന്തം ആക്കുകയും ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്. ഇവരുടെ പേര് ശിക്ഷായിളവ് നൽകുന്നവരുടെ ലിസ്റ്റിൽപോലും ഉണ്ടാവാൻ പാടില്ലാത്തതാണ്. ശക്തമായ കോടതി വിധി ഉണ്ടായിട്ടുപോലും ഇതാണ് സർക്കാറിന്റെ നീക്കമെങ്കിൽ അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം. കോടതിയേയും ഗവർണറെയും സമീപിക്കും’, കെ.കെ രമ വ്യക്തമാക്കി.