സൗബിൻ ഷാഹിർ, ചിത്രത്തിന്റെ പോസ്റ്റർ
കൊച്ചി∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറുൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.
നേരത്തെ, സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴു കോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40% ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ കേസിൽ നിർമാതാക്കൾ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായു ഇ.ഡിയും എത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇസിഐആർ റജിസ്റ്റർ ചെയ്ത ഇ.ഡി, മഞ്ഞുമ്മൽ ബോയ്സ് നിർമിച്ച പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകും. സിനിമയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
