വരാപ്പുഴ പാലത്തിൽ അപകടത്തിൽപ്പെട്ട കാർ, നവാസ് ഖാദർ

വരാപ്പുഴ: വരാപ്പുഴ പാലത്തിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. എറണാകളം ഇടപ്പള്ളി സ്വദേശി മതിലകത്ത് വീട്ടിൽ (നവാസ് മൻസിൽ) നവാസ് ഖാദർ (49) ആണ് മരിച്ചത്. ദേശീയ പാത 66-ൽ ഞായറാഴ്ച രാവിലെ ആറുമണിക്കായിരുന്നു അപകടം.

ദേശീയ പാതയിൽ ഇടപ്പള്ളിയിൽനിന്ന് വരാപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറ് നവാസിന്റെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് കാർ 15 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പടെ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കാറ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ചേരാനല്ലൂർ ആസ്റ്റർ മെഡ് സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം തെറ്റിയ കാർ എതിരെവന്ന മറ്റൊരു കാറിൽ ഇടിച്ചാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ഈ കാറിലുണ്ടായിരുന്നവർ പരിക്കുളില്ലാതെ രക്ഷപ്പെട്ടു. കാറ് മീഡയനിൽ ഇടിച്ചു മുൻഭാഗം തകർന്നിട്ടുണ്ട്. വരാപ്പുഴ എ.എസ്.ഐ. ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

മരിച്ച നവാസിന് ചിക്കൻ ബിസിനസ്സാണ്. വരാപ്പുഴയിൽ ഡെലിവെറിക്കായി പോകുന്നതിനിടെയാണ് അപകടം നടന്നത്. അമ്മ: ഫാത്തിമ ഖാദർ. ഭാര്യ: ജാസ്മിൻ. മക്കൾ: ഇജാസ്, ജിഹാസ്, ഇസ് മുഹമ്മദ്.