രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: വയനാട്, റായ് ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ധാരണയായി. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. അതേസമയം വിഷയത്തില്‍ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇത്തരത്തില്‍ തീരുമാനവും വന്നിട്ടില്ല. എന്നാല്‍ റായ്ബറേലി നിലനിര്‍ത്താനും വയനാട് വിടാനുമുള്ള തീരുമാനം രാഹുല്‍ ഗാന്ധി തന്നെ കൈക്കൊണ്ടിരുന്നു.
രണ്ടോ മൂന്നോ ദിവസത്തിനകം രാഹുല്‍, ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. ശേഷം രാഹുല്‍ വയനാട്ടിലേക്ക് എത്തുകയും ജനങ്ങളെ നന്ദി അറിയിക്കുകയും ചെയ്യും. ഈ സമയത്തായിരിക്കും വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് റായ്ബറേലി. ഗാന്ധികുടുംബത്തിലെ പ്രധാന നേതാക്കള്‍ ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്തര്‍പ്രദേശ് ഇക്കുറി വലിയ വിജയമാണ് ഇന്ത്യ സഖ്യത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ റായ് ബറേലി സീറ്റ് വിടുന്നത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാനും ഇടയുണ്ട്. അതിനാല്‍ റായ് ബറേലി മണ്ഡലം നിലനിര്‍ത്തുക, യു.പിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വയനാട്ടില്‍ കേരളത്തില്‍നിന്നു തന്നെയുള്ള ഒരാളെ മത്സരിപ്പിക്കുക എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ കെ. മുരളീധരന്‍ ആയിരിക്കും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നാണ് ലഭിക്കുന്ന വിവരം.
