Microsoft, Google logos | Photo: Gettyimages

ആഗോള സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടല്‍ ജൂണിലും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗൂഗിളും മൈക്രോസോഫ്റ്റും ഉള്‍പ്പടെ കമ്പനികളില്‍ നിന്നായി ജൂണ്‍ ആദ്യ വാരം ഇതു 1400 ലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 21473 പേരെ കമ്പനികള്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ മേയില്‍ 9742 പേര്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. ഹോളോ ലെന്‍സ്, അഷ്വര്‍ മൂണ്‍ഷോട്‌സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച 1000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴോളം കമ്പനികളാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.

ഹോളോലെന്‍സ് 2, അഷ്വര്‍ എന്നിവിടങ്ങളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം മൈക്രോസോഫ്റ്റിന്റെ മിക്‌സഡ് റിയാലിറ്റി വിങ്ങ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നാണ് കരുതുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇത്തരം ഒരു പിരിച്ചുവിടല്‍. നേരത്തെ 10000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.

ക്ലൗഡ് യൂണിറ്റില്‍ നിന്ന് നൂറോളെ പേരെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. സെയില്‍സ്, എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ മറ്റ് പല മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിലെ പിരിച്ചുവിടല്‍.

2024 ല്‍ ഇതുവരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഗൂഗിള്‍ നിരവധി പേരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളിലും ഗൂഗിള്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.