തൃശ്ശൂർ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കുന്ന ബി.ജെ.പി. പ്രവർത്തകർ

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വന്‍ സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കി സ്വീകരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി.

മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി.ജെ.പി. നടത്തുന്നത്. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.