ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ | Photo: ANI

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വന്‍ രാഷ്ട്രീയനീക്കങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിര്‍ണായകശക്തികളായി മാറിയ എന്‍.ഡി.എ. സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇന്ത്യാസഖ്യം. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ഇന്ത്യാ സഖ്യത്തില്‍ എത്തിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.

നിതീഷിനെയും നായിഡുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് എത്തിക്കാന്‍ സഖ്യത്തിന്റെ തലമുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന വാഗ്ദാനമാണ് നായിഡുവിനെ ഒപ്പംകൂട്ടാന്‍ ഇന്ത്യാ സഖ്യം മുന്നോട്ടുവെച്ചിരിക്കുന്ന ഓഫര്‍ എന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ചന്ദ്രബാബു നായിഡുവിനെയും നിതിഷ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഫോണില്‍ ബന്ധപ്പെട്ടുവെന്നും വാര്‍ത്തകള്‍ എത്തുന്നുണ്ട്. ഫലപ്രഖ്യാപനം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍, 295 സീറ്റുകളിലാണ് എന്‍.ഡി.എ. മുന്നേറുന്നത്. 229 സീറ്റുകളില്‍ ഇന്ത്യസഖ്യവും 19 മണ്ഡലങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.