അപകടത്തിൽപ്പെട്ട കാർ | Photo Courtesy: x.com/tv9gujarati

അഹമ്മദാബാദ്: പുണെയിലെ പോര്‍ഷെ അപകടത്തിന്റെ നടുക്കം മാറുംമുമ്പേ സമാനരീതിയില്‍ മറ്റൊരു അപകടം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് 17- കാരന്‍ ഓടിച്ച ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ 16-കാരിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഹെബാത്പുര്‍ സ്വദേശിയായ 17-കാരന്‍ ഓടിച്ച ഫോര്‍ച്യൂണര്‍ കാറാണ് കാല്‍നടയാത്രക്കാരിയായ 16- കാരിയെ ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ പെണ്‍കുട്ടിയ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. അതിനിടെ, കാറോടിച്ച 17-കാരന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

പിതാവിന്റെ പേരിലുള്ള കാറാണ് ലൈസന്‍സില്ലാതെ 17-കാരന്‍ ഓടിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം പത്താം ക്ലാസ് പാസായ വിദ്യാര്‍ഥിയാണ് പ്രതി. അതേസമയം, 17-കാരനെ കസ്റ്റഡിയിലെടുത്തെങ്കിലും സംഭവദിവസം രാത്രി വൈകുംവരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അപകടത്തിന് പിന്നാലെ 17-കാരന്റെ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, 17-കാരന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയതായും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സിറ്റി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരോ ട്രാഫിക് ഡി.സി.പി.യോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

മേയ് 19-ന് മഹാരാഷ്ട്രയിലെ പുണെയിലുണ്ടായ വാഹനാപകടം ഏറെ ചര്‍ച്ചയായിരുന്നു. പിതാവ് സമ്മാനിച്ച പോര്‍ഷെ കാര്‍ അതിവേഗത്തിലോടിച്ച 17- കാരനാണ് പുണെയിലും അപകടമുണ്ടാക്കിയത്. അപകടത്തില്‍ യുവ എന്‍ജിനിയര്‍മാരായ രണ്ടുപേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ 17-കാരന് കാരന്റെ ജാമ്യം റദ്ദാക്കി. കേസില്‍ 17-കാരന്റെ പിതാവും മുത്തച്ഛനും അമ്മയും ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു.