രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വരുമെന്ന വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോളുകളെ ‘മോദി മീഡിയ പോള്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ഥികളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതിനെ എക്സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. ഇത് മോദിജിയുടെ പോള്‍ ആണ്, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള പോള്‍’, രാഹുല്‍ പറഞ്ഞു.
‘ഇന്ത്യ’ സഖ്യം 295 സീറ്റുകള്‍ നേടുമെന്ന മുന്നണി യോഗത്തിലെ നിഗമനം രാഹുല്‍ ആവര്‍ത്തിച്ചു. ‘നിങ്ങള്‍ സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295’, എന്നായിരുന്നു എത്ര സീറ്റുകള്‍ നേടുമെന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം.
എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 100 ദിവസത്തില്‍ നടപ്പിലാക്കേണ്ട പരിപാടികളുടെ അജന്‍ഡ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു. മോദിയുടേത് സമ്മര്‍ദ്ദതന്ത്രമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. താന്‍ പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ പോകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കാനാണ് മോദി ശ്രമിക്കുന്നത്. വോട്ടെണ്ണാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത്തരം സമ്മര്‍ദതന്ത്രങ്ങളില്‍ ഭയപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
