Photo | AFP

റോം: ഇറ്റലിയുടെ പ്രതിരോധ താരം ലിയണാര്‍ഡോ ബൊനൂച്ചി പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. ഇറ്റാലിയന്‍ ക്ലബായ യുവന്റസിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന താരം, ഇക്കഴിഞ്ഞ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തുര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാസയിലെത്തിയിരുന്നു.

ഞായറാഴ്ച ഇസ്താംബുള്‍സ്പറിനെതിരെ ബൊനൂച്ചി മത്സരിച്ചിരുന്നു. മത്സരത്തില്‍ ഫെനര്‍ബാസ 6-0ന് വിജയിച്ചു. ഒരു ട്രോഫിയോടു കൂടി കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ബൊനൂച്ചി വ്യക്തമാക്കി. തുര്‍ക്കിഷ് ക്ലബില്‍ കിരീടത്തോട് അടുത്തു നില്‍ക്കുകയാണ് ഫെനര്‍ബാസ.

2005-ല്‍ ഇന്റര്‍മിലാനിലാണ് ബൊനൂച്ചിയുടെ തുടക്കം. ജുവന്റസില്‍ 12 സീസണ്‍ ചെലവഴിച്ചു. എ.സി. മിലാന്‍, ട്രെവിസോ, പിസ, ബാരി, യൂണിയന്‍ ബെര്‍ലിന്‍ ക്ലബുകളിലും മത്സരിച്ചു. ടൂറിനിലായിരിക്കേ ഒന്‍പത് സീരി എ കപ്പുകള്‍ ഉള്‍പ്പെടെ 19 പ്രധാന കിരീടങ്ങള്‍ നേടി. ഇറ്റാലിയന്‍ ടീമില്‍ 121 തവണ കളിച്ച ബൊനൂച്ചി 2010, 2014 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. 2020-ല്‍ ഇറ്റലി വിജയിച്ച യൂറോ കപ്പിലും അംഗമായിരുന്നു.