കൊല്ലപ്പെട്ട അസീം അനാർ, പ്രതി ഷിലാസ്തി റഹ്‌മാൻ | Screengrab Courtesy: Youtube.com/ATN News

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന മനുഷ്യമാംസം കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട എം.പി.യുടെ മൃതദേഹാവശിഷ്ടമാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.

അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തില്‍നിന്ന് തൊലിനീക്കുകയും തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്‌തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്‌ളാറ്റിലെ ശൗചാലയത്തിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഫ്‌ളാറ്റിന് സമീപത്തെ കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അസീം അനാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവല്‍ദാറിനെ കൊല്‍ക്കത്ത പോലീസിന്റെ സി.ഐ.ഡി. സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ ധാക്കയില്‍നിന്നെത്തിയ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂണ്‍ റഷീദ് പ്രതിയെ കൊല്‍ക്കത്തയില്‍വെച്ച് വിശദമായി ചോദ്യംചെയ്തു. മണിക്കൂറുകള്‍നീണ്ട ഈ ചോദ്യംചെയ്യലിന് ശേഷം ന്യൂടൗണിലെ ഫ്‌ളാറ്റ് സമുച്ചയത്തിലും സമീപത്തെ കനാലിലും പരിശോധന നടത്തനായി ധാക്ക പോലീസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.

ഫ്‌ളാറ്റില്‍നിന്ന് ശേഖരിച്ച രക്തസാംപിളും അസീം അനാറിന്റെ കുടുംബാംഗങ്ങളുടെ രക്തസാംപിളും ശേഖരിച്ച് ഡി.എന്‍.എ. പരിശോധന നടത്താനാണ് ധാക്ക പോലീസിന്റെ നീക്കം. ഇതിനൊപ്പം കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ന്യൂടൗണിലെ ഒരു ഷോപ്പിങ് മാളില്‍ ധാക്ക പോലീസ് പരിശോധന നടത്തി. കൃത്യം നടത്താനായി പ്രതികള്‍ ഉപയോഗിച്ച കത്തിയും മറ്റു ആയുധങ്ങളും ഇവിടെനിന്നാണ് വാങ്ങിയതെന്ന സംശയത്തിലാണ് മാളില്‍ പരിശോധന നടത്തിയത്.

അസീം അനാര്‍ കൊലക്കേസില്‍ ഷിലാസ്തി റഹ്‌മാന്‍, അമാനുള്ള അമാന്‍, ഫൈസല്‍ അലി എന്നിവരാണ് ബംഗ്ലാദേശില്‍ പിടിയിലായിട്ടുള്ളത്. അസീം അനാറിന്റെ സുഹൃത്തായ അഖ്തറുസ്സമാന്‍ ആണ് കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്‌മാനെ ഉപയോഗിച്ച് അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കുകയും തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പിന്നാലെ പ്രതികള്‍ ആസൂത്രണംചെയ്തതനുസരിച്ച് അസീമിനെ ന്യൂടൗണിലെ ഫ്‌ളാറ്റിലെത്തിച്ച് കൊലപ്പെടുത്തി. ശേഷം കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

അതിനിടെ, ഇതിന് മുമ്പ് രണ്ടുതവണ പ്രതികള്‍ അസീമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ വര്‍ഷം ജനുവരി- മേയ് കാലയളവില്‍ മൂന്നുതവണയാണ് അസീം അനാര്‍ ബംഗ്ലാദേശില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയിരുന്നത്. ഈ മൂന്നുതവണയും പ്രതികള്‍ എം.പി.യെ പിന്തുടര്‍ന്നിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്നാംതവണയാണ് പ്രതികള്‍ കൃത്യം നടപ്പാക്കിയത്.

ജനുവരി 19-ന് അസീം കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ഇതിന്റെ തലേദിവസം തന്നെ കേസിലെ മുഖ്യസൂത്രധാരനായ അഖ്തറുസ്സമാനും നഗരത്തിലുണ്ടായിരുന്നു. കേസിലെ പ്രതികളിലൊരാളായ അമാനും ഇതേദിവസം കൊല്‍ക്കത്തയിലെത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്തു. രണ്ടുദിവസത്തിന് ശേഷം അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്‌മാനും നഗരത്തിലെത്തി. എന്നാല്‍, പ്രതികള്‍ക്ക് അന്ന് കൃത്യം നടത്താനായില്ല. ജനുവരി 24-ന് അസീം അനാര്‍ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഇതോടെ അഖ്തറുസ്സമാനും കാമുകിയും ജനുവരി 30-നും നാട്ടിലേക്ക് തിരിച്ചു. പിന്നീട് മാര്‍ച്ച് 18-നും അസീം അനാര്‍ കൊല്‍ക്കത്തയില്‍ വന്നിരുന്നു. ഈ സമയത്തും പ്രതികള്‍ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണംചെയ്‌തെങ്കിലും നടപ്പിലാക്കാനായില്ല.

കേസിലെ മുഖ്യപ്രതികളിലൊരാളായ ഷിലാസ്തി റഹ്‌മാനോടൊപ്പം മറ്റൊരു സ്ത്രീയും ബംഗ്ലാദേശില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്രചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷിലാസ്തി റഹ്‌മാന്‍ തിരികെ മടങ്ങിയപ്പോളും ഇവര്‍ കൂടെയുണ്ടായിരുന്നതായും ബംഗ്ലാദേശ് പോലീസ് പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.