അൻവാറുൽ അസീം അനാർ, ഷിലാസ്തി റഹ്‌മാൻ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിനെ ഹണിട്രാപ്പില്‍പ്പെടുത്തിയാണ് കൊന്നതെന്ന് പോലീസ്. മൃതദേഹം വെട്ടിനുറുക്കി പല ഭാഗങ്ങളായി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായും വിവരം ലഭിച്ചു. കൊലപാതകത്തിനും ശരീരം വെട്ടിമുറിക്കാനും മറ്റുപ്രതികളെ സഹായിച്ച ജിഹാദ് ഹാവലാധര്‍ എന്ന അനധികൃത ബംഗ്‌ളാദേശി കുടിയേറ്റക്കാരനെ കൊല്‍ക്കത്ത പോലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റുചെയ്തു. കശാപ്പുകാരനാണ് ഇയാളെന്നും സ്ഥിരീകരിച്ചു.

ഷിലാസ്തി റഹ്‌മാന്‍ എന്നൊരു സ്ത്രീയെക്കൊണ്ട് വശീകരിച്ചാണ് എം.പി.യെ കൊല്‍ക്കത്ത ന്യൂടൗണിലെ ആഡംബരഫ്‌ളാറ്റിലേക്ക് വരുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവരെ ബംഗ്ലാദേശ് പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിവംശജനും യു.എസ്. പൗരനുമായ അഖ്തറുസ്സമാന്‍ ആണ് കൊലപാതകം ആസൂത്രണംചെയ്തത്. അനാറിന്റെ സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നോ എന്തിനാണ് കൊല നടത്തിയതെന്നോ വ്യക്തമായിട്ടില്ല. കൊലയ്ക്ക് പ്രതിഫലമായി അഞ്ചുകോടി രൂപ ഇയാള്‍ പ്രതികള്‍ക്ക് നല്‍കിയതായി പോലീസ് പറയുന്നു.

ന്യൂടൗണിലെ ഫ്‌ളാറ്റില്‍ എം.പി.യെ ശ്വാസംമുട്ടിച്ച് കൊന്നശേഷമാണ് തൊലി നീക്കി ശരീരവും എല്ലുകളും നുറുക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ചതെന്ന് അറസ്റ്റിലായ ജിഹാദ് സമ്മതിച്ചിട്ടുണ്ട്. ഫ്‌ളാറ്റില്‍നിന്ന് പ്രതികള്‍ ഒരു ട്രോളിബാഗുമായി പുറത്തുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാഗിനുള്ളില്‍ ശരീരാവശിഷ്ടങ്ങളായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ജിഹാദിനെയുംകൂട്ടി ഇവ ഉപേക്ഷിച്ചതായി കരുതുന്ന സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി. മുംബൈയില്‍ കഴിഞ്ഞിരുന്ന കശാപ്പുകാരനായ ഇയാളെ ഏതാനും മാസംമുമ്പ് മറ്റുപ്രതികള്‍ ആസൂത്രണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പോലീസ് മൂന്നുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്യാനായി കൊല്‍ക്കത്ത പോലീസ് ധാക്കയിലെത്തിയിട്ടുണ്ട്.