നികേഷ് അറോറ | Photo: Gettyimages

യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരില്‍ രണ്ടാമനായി ഇന്ത്യക്കാരനും. പാലോ ആള്‍ടോ നെറ്റ് വര്‍ക്കിന്റെ മേധാവി നികേഷ് അറോറയാണ് ദി വാള്‍സ്ട്രീറ്റ് ജേണലിന്റെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സി.ഇ.ഒമാരുടെ 2023-ലെ പട്ടികയില്‍ രണ്ടാമതെത്തിയത്. 15.14 കോടി ഡോളറാണ് (1261.15 കോടി രൂപ) ഈ 56-കാരന്റെ 2023 -ലെ വരുമാനം. മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ മറികടന്നാണ് ഈ നേട്ടം.

1968 ഫെബ്രുവരി 9-ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നികേഷ് അറോറയുടെ ജനനം. ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സുബ്രതോ പാര്‍ക്ക് എയര്‍ഫോഴ്‌സ് സ്‌കൂളില്‍ പഠിച്ച അദ്ദേഹം വാരാണസി ഐ.ഐ.ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടി. കുറച്ചുകാലം വിപ്രോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് എം.ബി.എ. പഠനത്തിനായി യു.എസിലെ മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയിലെത്തി.

1992-ല്‍ ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഫിഡലിറ്റി ടെക്‌നോളജീസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വരെയെത്തി. 2000-ല്‍ ഡച്ച് ടെലികോംമിന് കീഴില്‍ ടി-മോഷന്‍ എന്നൊരു സ്ഥാപനത്തിന് തുടക്കമിട്ടു. ഇത് പിന്നീട് ടി മൊബൈലിന്റെ പ്രധാന സേവനങ്ങളിലൊന്നായി മാറി. ഡച്ച് ടെലികോമിന്റെ ടി മൊബൈല്‍ ഇന്റര്‍നാഷണല്‍ ഡിവിഷന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004 -ല്‍ അറോറ ഗൂഗിളിലെത്തി. ഗൂഗിളിന്റെ യൂറോപ്പ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ കമ്പനിയുടെ സി.ഇ.ഒയുമായിരുന്നു. ഇദ്ദേഹം സോഫ്റ്റ് ബാങ്കിന്റെ സി.ഇ.ഒ. സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2016 –ല്‍ അദ്ദേഹം സോഫ്റ്റ് ബാങ്കില്‍ നിന്ന് രാജിവെച്ചു. ഇതിന് ശേഷമാണ് 2018-ല്‍ പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്ക്‌സില്‍ എത്തിയത്. കമ്പനിയുടെ ഇപ്പോഴത്തെ മേധാവിയാണദ്ദേഹം.

ബ്രോഡ്‌കോം മേധാവി ഹോക്ക് ചാന്‍ ആണ് പട്ടികയില്‍ മുന്നില്‍. 2023-ല്‍ 16.183 കോടി ഡോളര്‍ ആണ് കമ്പനി അദ്ദേഹത്തിന് പ്രതിഫലമായി നല്‍കിയത്. ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ മേധാവി സ്റ്റീഫന്‍ ഷ്വോര്‍സ്മാന്‍ ആണ് മൂന്നാമത് (11.978 കോടി ഡോളര്‍).