Screengrab Courtesy: Youtube.com/News First Kannada
ബെംഗളൂരു: നഗരത്തിലെ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന തെലുഗു നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നായി നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ‘ബ്ലഡി മസ്‌കാര’, ‘റാബ്‌സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്.
ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശില്‍നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്. ‘സണ്‍സെറ്റ് ടു സണ്‍റൈസ്’ എന്ന് പേരിട്ട പാര്‍ട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്. പേര് സൂചിപ്പിക്കുന്ന പോലെ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുവരെയായിരുന്നു പാര്‍ട്ടിയുടെ സമയം.
അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാര്‍ട്ടി തുടരുന്ന വിവരമറിഞ്ഞാണ് സി.സി.ബി. സംഘം സ്ഥലത്തെത്തിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്‌നിഫര്‍ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഫാംഹൗസില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യും കൊക്കെയ്‌നും പിടിച്ചെടുത്തത്. 15-ലേറെ ആഡംബര കാറുകളും സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരു കാറില്‍നിന്ന് ആന്ധ്രയില്‍നിന്നുള്ള എം.എല്‍.എ.യുടെ പാസ്‌പോര്‍ട്ടും കണ്ടെടുത്തു. എം.എല്‍.എ. കകാനി ഗോവര്‍ധന റെഡ്ഡിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടാണ് കാറില്‍നിന്ന് കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
ബെംഗളൂരൂവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ‘കോണ്‍കോഡി’ന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജി.ആര്‍. ഫാംഹൗസ്. ലഹരിമരുന്ന് കണ്ടെടുത്തതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന പലരെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. ഫാംഹൗസിലും പരിശോധന തുടരുകയാണ്. സംഭവത്തില്‍ ഇലക്ട്രോണിക് സിറ്റി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
