പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കാലവര്‍ഷം മെയ് അവസാത്തോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കലിലെ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ആന്തമാന്‍ കടലിലും എത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മെയ് 31-ഓടെ കാലവര്‍ഷം കേരളത്തിലെത്തും. 2023-ല്‍ ജൂണ്‍ 8-നാണ് കാലവര്‍ഷം കേളത്തിലെത്തിയത്. 2022-ല്‍ മെയ് 29-നും, 2021-ല്‍ ജൂണ്‍ മൂന്നിനും 2020-ല്‍ ജൂണ്‍ ഒന്നിനുമാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. ലാ-നിനാ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ഇന്ത്യയില്‍ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
150 വര്‍ഷത്തിനിടെ കേരളത്തില്‍ കാലവര്‍ഷമെത്തുന്ന തീയതികളിൽ വലിയ മാറ്റംവന്നിട്ടുണ്ട്. 1918-ല്‍ മെയ് 11-നാണ് കാലവര്‍ഷമെത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും നേരത്തേയെത്തിയ കാലവര്‍ഷമാണ്. 1972-ല്‍ ജൂണ്‍ 18- നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. ഇതാണ് ഏറ്റവും വൈകിയെത്തിയ കാലവർഷം.
ഇത്തവണ രാജ്യത്ത് വേനൽ ശക്തമായിരുന്നു. ഇന്ത്യയിലെ പലഭാഗങ്ങളിലും അതിതീവ്ര ചൂടാണ് രേഖപ്പെടുത്തിയത്. പല സംസ്ഥാനങ്ങളിലും 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
