നടി കങ്കണ റണാവത് | ഫോട്ടോ: എ.എൻ.ഐ
ഷിംല: നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശിൽ കോൺഗ്രസ് പ്രതിഷേധം. ട്രൈബൽ ജില്ലയായ ലഹൗൾ ആൻഡ് സ്പിതിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കരിങ്കൊടി ഉയർത്തി കങ്കണ ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. ഹിമാചലിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കങ്കണ.
കങ്കണയുമൊത്ത് കാസ നഗരത്തിൽ സന്ദർശനത്തിന് പോയപ്പോൾ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ വാഹനവ്യൂഹം അക്രമിച്ചതായി ഹിമാചലിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയ്‌റാം താക്കൂർ പറഞ്ഞു. വാഹനങ്ങൾക്കുനേരെ കല്ലെറിയുകയും തടയാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷാ വീഴചയുടെ പൂർണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിന് ആണ്. ബിജെപി റാലി നടത്തുന്ന സ്ഥലത്തിനോട് ചേർന്ന് പരിപാടി നടത്താൻ കോൺഗ്രസിന് ജില്ലാ ഭരണകൂടം അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ധമാണ് ഇതിനുപിന്നിലെന്നും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ജയ്‌റാം താക്കൂർ ആവശ്യപ്പെട്ടു.
അതേസമയം, കല്ലേറ് ഉണ്ടായെന്ന ആരോപണത്തിൽ കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലും ജൂൺ നാലിനാണ് തിരഞ്ഞെടുപ്പ്.
