ഒമറിനെ ഭൂഗർഭ അറയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യം(ഇടത്ത്) മോചിപ്പിച്ചശേഷമുള്ള ഒമറിന്റെ ചിത്രം(വലത്ത്) | Screengrab Courtesy: Youtube.com/ Ennahar Tv
കാണാതാകുമ്പോള്‍ 19 വയസ്സായിരുന്നു ഒമറിന്റെ പ്രായം. വര്‍ഷങ്ങള്‍ക്ക് ശേഷം അയല്‍ക്കാരന്റെ വീട്ടിലെ രഹസ്യഅറയില്‍നിന്ന് ഒമറിനെ പോലീസ് മോചിപ്പിച്ചതും അതിനാടകീയമായിട്ടായിരുന്നു.
അല്‍ജിയേസ്: സ്‌കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയ കൗമാരക്കാരനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അതും സ്വന്തം വീട്ടില്‍നിന്ന് വെറും നൂറുമീറ്റര്‍ അകലെനിന്ന്. അല്‍ജീരിയയിലെ ദിഹലഫയിലാണ് നാടകീയമായ സംഭവം.
26 വര്‍ഷം മുമ്പ് ‘അജ്ഞാതന്‍’ തട്ടിക്കൊണ്ടുപോയ ഒമര്‍ ബിന്‍ ഒംറാനെയാണ് അയല്‍ക്കാരന്റെ വീട്ടിലെ ഭൂഗര്‍ഭ അറയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. കാണാതാകുമ്പോള്‍ 19 വയസ്സായിരുന്നു ഒമറിന്റെ പ്രായം. വര്‍ഷങ്ങള്‍ക്ക് ശേഷം അയല്‍ക്കാരന്റെ വീട്ടിലെ രഹസ്യഅറയില്‍നിന്ന് ഒമറിനെ പോലീസ് മോചിപ്പിച്ചതും അതിനാടകീയമായിട്ടായിരുന്നു. സംഭവത്തില്‍ പ്രതിയായ 61-കാരനായ അയല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൊക്കേഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഒമറിനെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. 1998-ലായിരുന്നു സംഭവം. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തുണ്ടായ യുദ്ധത്തില്‍ ഒമര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും വീട്ടുകാര്‍ കരുതി. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒമറിനായി വീട്ടുകാര്‍ കാത്തിരിപ്പ് തുടര്‍ന്നു. മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ഒമറിന്റെ മാതാവും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും തള്ളിനീക്കി. ഇതിനിടെ 2013-ല്‍ മാതാവ് മരിച്ചു.
അടുത്തിടെ സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തിരോധാനക്കേസില്‍ നിര്‍ണായകമായത്. ഒമറിനെ തട്ടിക്കൊണ്ടുപോവുകയും ദീര്‍ഘകാലം ബന്ദിയാക്കുകയുംചെയ്ത അയല്‍ക്കാരന്റെ സഹോദരനാണ് ഇതുസംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടത്. ഒമറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അയല്‍ക്കാരന് പങ്കുണ്ടെന്നായിരുന്നു സഹോദരന്റെ ആരോപണം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഒമറിന്റെ കുടുംബം അന്വേഷണ ഏജന്‍സികളെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. ഒടുവില്‍ അയല്‍ക്കാരന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇവിടെയുണ്ടായിരുന്ന ഭൂഗര്‍ഭ അറയില്‍നിന്ന് ഒമറിനെ കണ്ടെത്തിയത്.
വീട്ടുവളപ്പില്‍ ആടുകളെ വളര്‍ത്തുന്ന ഫാമില്‍ വൈക്കോല്‍ കൊണ്ട് മറച്ച രഹസ്യഅറയിലാണ് ഒമറിനെ അയല്‍ക്കാരന്‍ ബന്ദിയാക്കിയിരുന്നത്. പോലീസ് സംഘം ഈ രഹസ്യഅറ തുറന്നപ്പോള്‍ കമ്പിളി വസ്ത്രം ധരിച്ച് താടിയുള്ള ഒരാളെയാണ് കണ്ടത്. ഇത് ഒമറാണെന്ന് പോലീസ് സംഘം സ്ഥിരീകരിച്ചു പിന്നാലെ 45-കാരനെ ആശുപത്രിയിലേക്ക് മാറ്റി.
ഒമറിനെ പോലീസ് സംഘം മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ പ്രതിയായ 61-കാരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 26 വര്‍ഷമായി ഒമറിനെ ബന്ദിയാക്കിയ പ്രതി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമറിനെ കാണാതായതിന് ശേഷം ഒരുമാസത്തോളം അദ്ദേഹത്തിന്റെ വളര്‍ത്തുനായ പ്രതിയായ അയല്‍ക്കാരന്റെ വീട്ടില്‍ ഏറെനേരം തങ്ങുന്നത് കുടുംബം നേരത്തെ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നായയുടെ ജഡം ഒമറിന്റെ വീടിന് മുന്നില്‍നിന്ന് കണ്ടെത്തി. അജ്ഞാതര്‍ നായയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, ഈ സമയത്തൊന്നും അയല്‍ക്കാരനിലേക്ക് അന്വേഷണം എത്തിയിരുന്നില്ല.
അതേസമയം, വര്‍ഷങ്ങളോളം പുറംലോകം കാണാതെ ബന്ദിയായിരുന്നെങ്കിലും തന്റെ കുടുംബാംഗങ്ങളെ താന്‍ രഹസ്യമായി വീക്ഷിച്ചിരുന്നതായാണ് ഒമര്‍ പറയുന്നത്. ഭൂഗര്‍ഭ അറയിലെ ജനലില്‍കൂടിയാണ് 100 മീറ്ററോളം അകലെയുള്ള സ്വന്തംവീട്ടുകാരെ ഒമര്‍ കണ്ടിരുന്നത്. എന്നാല്‍, രക്ഷപ്പെടാനും ഒച്ചവെച്ച് അവരെ വിളിക്കാനും അന്ന് കഴിഞ്ഞില്ലെന്നും എന്തോ ഒരുശക്തി തന്നെ പിന്തിരിപ്പിച്ചെന്നുമായിരുന്നു ഒമറിന്റെ പ്രതികരണം.
ഭൂഗര്‍ഭ അറയില്‍നിന്ന് മോചിപ്പിച്ച ഒമറിനെ പോലീസ് സംഘം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയായ 61- കാരനെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുമെന്നും ഇയാളെ വിചാരണ നടത്തുമെന്നും പോലീസ് അറിയിച്ചു.
