പ്രതീകാത്മക ചിത്രം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാന്‍ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലന്‍ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

‘എന്റെ കടയിലെ മാനേജറാണ് ബിനോയ്. സ്റ്റാഫ് രക്തത്തില്‍ കുളിച്ചുകിടക്കുകയാണെന്ന് ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് കടയിലെത്തിയത്. സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബിനോയ് മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഒരു പയ്യന്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെ ബിനോയ് പറഞ്ഞിരുന്നു’, ബിനോയ് ജോലിചെയ്തിരുന്ന കടയുടെ ഉടമ പറഞ്ഞു.

ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ബിനോയിയെ പ്രതി നിരന്തരം കുത്തുകയായിരുന്നു. പ്രകോപിതനായതിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ബിനോയിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി കടന്നുകളഞ്ഞു. അലന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.