മൃതദേഹങ്ങൾ കണ്ടെത്തിയ കാർ. ഇൻസെറ്റിൽ മരിച്ച അഖിൽ, സജി, മേഴ്‌സി

കുമളി (ഇടുക്കി): കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മരിച്ചത് കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി(60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍(29) എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയില്‍ വാകത്താനം പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ മൂവരെയും മരിച്ചനിലയില്‍ കണ്ടത്.

അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്‌ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലും പിതാവ് സജിയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം. സാമ്പത്തികബാധ്യതയെ തുടര്‍ന്നാകാം ഇവര്‍ വാകത്താനത്തുനിന്ന് പോയതെന്നാണ് പോലീസിന്റെ നിഗമനം.

മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്‍

മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്‌നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.