മിഥുനും പരാതിക്കാരിയും. വിവാഹദിവസത്തെ ഫോട്ടോ

തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്.

കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തര്‍ക്കം ഉടലെടുക്കുകയും നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വര്‍ണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുന്‍ വിവാഹം കഴിച്ചതെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനും എതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.