കുളപ്പുള്ളി ഐ.പി.ടി. കോളേജിനുസമീപം കൂട്ടിയിടിച്ച ടാങ്കർ ലോറിയും ഓട്ടോറിക്ഷയും. ഇൻസൈറ്റിൽ രതീഷ് തിരവങ്കൻ

ഷൊര്‍ണൂര്‍/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു. ഫോക്ലോര്‍ അവാര്‍ഡ് ജേതാവുകൂടിയായ ഓട്ടോ ഡ്രൈവര്‍ കൂറ്റനാട് വാവന്നൂര്‍ കുന്നത്തേരി രതീഷ് തിരുവരങ്കന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ. എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രതീഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടര്‍ന്ന് പാലക്കാട്-ഗുരുവായൂര്‍ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഷൊര്‍ണൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ നീക്കിയത്.

20 വര്‍ഷമായി നാടന്‍പാട്ടുരംഗത്തുള്ള രതീഷിന് കേരള സാംസ്‌കാരികവകുപ്പിന്റെ വജ്രജൂബിലി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഫോക്ലോര്‍ പുരസ്‌കാരം, വേദവ്യാസ പുരസ്‌കാരം, കലാഭവന്‍മണി ഓടപ്പഴം പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക, ചെണ്ട എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നാടന്‍ കലാപരിശീലനം നല്‍കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. അച്ഛന്‍ രാഘവന്‍ ഗുരുപൂജാ അവാര്‍ഡും ഫോക്ലോര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. ഭാര്യ: ശരണ്യ. മക്കള്‍: ആദിമയ, ആദിഷ്. സഹോദരന്‍: ജയന്‍.