രാഹുൽ ദ്രാവിഡ് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ. അപേക്ഷ ക്ഷണിച്ചു. മൂന്നര വര്‍ഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. നിലവിലെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ജൂണില്‍ യു.എസ്.എ.യില്‍ നടക്കുന്ന ടി20 ലോകകപ്പ് കഴിയുന്ന മുറയ്ക്ക് അവസാനിക്കും.
ഈവര്‍ഷം ജൂലായ് ഒന്നുമുതല്‍ 2027 ഡിസംബര്‍ 31 വരെയായിരിക്കും പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകന്റെ കാലാവധിയെന്ന് ബി.സി.സി.ഐ. പ്രസ്താവനയില്‍ അറിയിച്ചു. മേയ് 27-ന് വൈകീട്ട് ആറുവരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ വിലയിരുത്തിയ ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് അഭിമുഖവും കഴിഞ്ഞാണ് പരിശീലകനെ തിരഞ്ഞെടുക്കുകയെന്നും ബി.സി.സി.ഐ. അറിയിച്ചു.
ജൂണ്‍ 29-നാണ് ടി20 ലോകകപ്പ് അവസാനിക്കുക. ഇതോടെ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരും. തുടര്‍ന്നുള്ള 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027-ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യംവെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന്‍ സന്നദ്ധനാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.
വിദേശ പരിശീലകര്‍ക്കും അപേക്ഷ നല്‍കാം. ഡങ്കന്‍ ഫ്‌ളച്ചറാണ് അവസാനമായി ഇന്ത്യയുടെ പരിശീലക സ്ഥാനം വഹിച്ച വിദേശി. പിന്നീട് മുന്‍ ഇന്ത്യന്‍ താരങ്ങളായ രവി ശാസ്ത്രി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ പരിശീലകക്കുപ്പായമണിഞ്ഞു. 2021-ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില്‍ 2022-ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.
ഇന്ത്യയുടെ പരിശീലകനാകാന്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ബി.സി.സി.ഐ. നിഷ്‌കര്‍ഷിക്കുന്ന ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. അവ ചുവടെ:
- കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം. അല്ലെങ്കില്‍
- ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചുള്ള രണ്ടുവര്‍ഷത്തെ പരിചയം; അല്ലെങ്കില്‍
- അസോസിയേറ്റ് അംഗരാജ്യത്തിന്റെ/ ഐ.പി.എല്‍. അല്ലെങ്കില്‍ തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെ/ ഫസ്റ്റ് ക്ലാസ് ടീമിന്റെ/ ദേശീയ എ ടീമിന്റെ പരിശീലകനായുള്ള മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം; അല്ലെങ്കില്‍
- ബി.സി.സി.ഐ. ലെവല്‍ 3 സര്‍ട്ടിഫിക്കേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- പ്രായപരിധി 60-ല്‍ കുറവായിരിക്കണം.
