പ്രതീകാത്മക ചിത്രം

കുടക്: വിവാഹനിശ്ചയം മുടങ്ങിയ വൈരാ​ഗ്യത്തിൽ യുവാവ് പതിനാറുകാരിയുടെ തല വെട്ടിമാറ്റി. കർണാടകയിലെ മടിക്കേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മീന എന്ന പെൺകുട്ടിയെ 32കാരനായ പ്രകാശ് ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രകാശുമായുള്ള വിവാഹം മീനയുടെ വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ചയായിരുന്നു പെൺകുട്ടി തന്റെ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയത്. ഇതറിയാവുന്ന ചിലർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹനിശ്ചയം നടക്കുന്നുവെന്ന വിവരം ശിശുക്ഷേമ വകുപ്പിനെ അറിയിച്ചു.

തുടർന്ന് അധികൃതർ സുർലഭി ​ഗ്രാമത്തിലുള്ള കുട്ടിയുടെ വീട്ടിലെത്തി ചടങ്ങ് നിർത്തിവെക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പോക്സോ, ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കേണ്ടിവരുമെന്നും വീട്ടുകാരെ അറിയിച്ചു. ഇതോടെ ചടങ്ങ് നിർത്തിവെക്കാനും കുട്ടിക്ക് 18 വയസ് തികയുന്നതുവരെ വിവാഹം നീട്ടിവെക്കാനും വീട്ടുകാർ തീരുമാനിച്ചു. നിശ്ചയം മുടങ്ങിയ വിവരം അറിഞ്ഞ് ഇവിടേക്കെത്തിയ പ്രകാശ് പെൺകുട്ടിയുടെ മാതാപിതാക്കളെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചു.

മൂർച്ചയുള്ള ആയുധം ഉപയോ​ഗിച്ചായിരുന്നു ഇരുവരേയും പരിക്കേൽപ്പിച്ചത്. പിന്നീട് പെൺകുട്ടിയെ വീട്ടിൽനിന്നും പിടിച്ചിറക്കി നൂറ് മീറ്റളോളം വലിച്ചിഴച്ചുകൊണ്ടുപോയി തല അറുത്തുമാറ്റുകയായിരുന്നു. വെട്ടിയ തലയുമായാണ് ഇയാൾ സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞത്. പ്രകാശിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കുടക് എസ്പി കെ.രാമരാജൻ അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.