സിദ്ധാർഥൻ

കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു.

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സി.ബി.ഐ. ഡൽഹി എയിംസിൽ നിന്നും ഉദ്യോ​ഗസ്ഥർ വിദ​ഗ്ധോപദേശം തേടി. പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ അധികൃതർ എയിംസിലേക്ക് അയച്ചിട്ടുണ്ട്.

ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാർഥിയുടെ മരണകാരണമെന്നതിൽ വ്യക്തത വരുത്തുന്നതിനാണ് സി.ബി.ഐ. എയിംസിനെ സമീപിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു.

കേസിലെ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരി​ഗണിക്കും. പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

ഫെബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയത്. 16 -ാം തീയതി മുതല്‍ സഹപാഠികള്‍ അടക്കമുള്ളവര്‍ നിരന്തരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവരാണ് കേസിലെ പ്രതികൾ.