പ്രതീകാത്മക ചിത്രം

കോഴിക്കോട്: കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും കിടപ്പുമുറിയില്‍ ഇരിക്കുമ്പോളാണ് ആണ്‍സുഹൃത്ത് കയറിവന്ന് യുവതിക്കൊപ്പം കട്ടിലില്‍ കയറിക്കിടന്നത്. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ മാതൃവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നുപറഞ്ഞ് മൂന്നുദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടുവയസ്സായ കുഞ്ഞുമായി യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി.

ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11 മണിക്ക് ആണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനേയും മാതാവിനേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ച് രാത്രി 12.30-ഓടെ യുവതിയെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ആണ്‍സുഹൃത്ത് ഇവിടേക്കെത്തിയത്. ഈസമയം വീടിന്റെ കതക് അടച്ചിരുന്നില്ല. ഇതിനിടെ യുവാവ് അകത്തുകയറി. ഇതുകണ്ട ഭര്‍ത്താവ് കത്തിയെടുത്ത് വെട്ടുകയും ടേബിള്‍ഫാന്‍ എടുത്ത് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി.

കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയശേഷം നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ചുവരുത്തി യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്.ഐ. ബാബുരാജിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.