പ്രതീകാത്മക ചിത്രം

ജയ്പുര്‍: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാര്‍ഥ പരീക്ഷാര്‍ഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാര്‍ഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍ ഇരുവരെയും പരീക്ഷാത്തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുനാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഭരത്പുരിലെ നീറ്റ് പരീക്ഷാകേന്ദ്രമായ ‘മാസ്റ്റര്‍ ആദിയേന്ദ്ര സ്‌കൂളി’ല്‍നിന്നാണ് ആള്‍മാറാട്ടം നടത്തിയവരെ പോലീസ് പിടികൂടിയത്. രാഹുല്‍ ഗുര്‍ജാര്‍ എന്ന പരീക്ഷാര്‍ഥിക്ക് പകരം അഭിഷേക് ഗുപ്തയെന്ന എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് നീറ്റ് പരീക്ഷയ്ക്ക് ഹാജരായിരുന്നത്. പരീക്ഷാകേന്ദ്രത്തില്‍ അഭിഷേകിനെ കണ്ട ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതോടെ വിശദമായ പരിശോധന നടത്തുകയും ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു.

തന്റെ സഹപാഠിയായ രവി മീണയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആള്‍മാറാട്ടം നടത്തിയതെന്നായിരുന്നു അഭിഷേകിന്റെ മൊഴി. ഇതിനായി രാഹുലില്‍നിന്ന് പത്തുലക്ഷം രൂപ രവി മീണ കൈക്കലാക്കിയിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. കൂട്ടാളികള്‍ പരീക്ഷാകേന്ദ്രത്തിന് പുറത്ത് കാറിലുണ്ടെന്ന് അഭിഷേക് പറഞ്ഞതോടെ പോലീസ് സംഘം മറ്റുള്ളവരെയും കൈയോടെ പിടികൂടുകയായിരുന്നു.

അഭിഷേക് ഗുപ്ത, രാഹുല്‍ ഗുര്‍ജാര്‍, രവി മീണ എന്നിവര്‍ക്ക് പുറമേ അമിത്, ദയാറാം, സുരജ് സിങ് എന്നിവരാണ് കേസില്‍ കസ്റ്റഡിയിലുള്ളത്. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണെ് എ.എസ്.പി. അക്ലേശ് കുമാര്‍ അറിയിച്ചു.