നവജാത ശിശുവിൻറെ മൃതദേഹം പോലീസ് പരിശോധിക്കുന്നു

എറണാകുളം: കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. ആള്‍ത്താമസമില്ലാത്ത ഫ്‌ളാറ്റില്‍ നിന്ന് ആണ്‍കുഞ്ഞിനെയാണ് എറിഞ്ഞുകൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്‌ളാറ്റില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.