ടി.ജി.നന്ദകുമാർ
കൊച്ചി: തനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇപി ജയരാജനെ വെല്ലുവിളിച്ച് ടിജി നന്ദകുമാർ. ക്രിമിനൽ ഗൂഢാലോചനയ്ക്ക് കൂടി പരാതി നൽകാൻ തയ്യാറായാല്‍ അഭിനന്ദിക്കുമെന്നും നന്ദകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും വെളിപ്പെടുത്തേണ്ടതായി വരും. പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ ഇപിക്ക് കഴിയില്ലെന്നും നന്ദകുമാർ പറഞ്ഞു.
2016 ൽ ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ല. പാപിയോടൊപ്പം ശിവൻ ചേർന്നാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെ കുറിച്ചല്ലെന്നും ശോഭാ സുരേന്ദ്രനെയോ കെ സുധാകരനെയോ ആവാമെന്നും നന്ദകുമാർ പറഞ്ഞു.
തന്നെ സിപിഎമ്മിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതായി ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഓഫർ സ്വീകരിക്കാൻ ഞാൻ പറഞ്ഞിരുന്നു. ശോഭ സാമ്പത്തികമാണ് പ്രതീക്ഷിച്ചതെന്നും അതു കൂടി പരിഹരിക്കപ്പടണമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും നന്ദകുമാർ ആരോപിച്ചു..
ശോഭാ സുരേന്ദ്രനെതിരെ രണ്ടു പരാതികളാണ് നന്ദകുമാർ ഡിജിപിക്ക് നൽകിയിട്ടുള്ളത്. ശോഭാ സുരേന്ദ്രനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്നും ശോഭാ തനിക്കെതിരെ നുണപ്രചരണം നടത്തുന്നതിലും അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പ്രകാശ് ജാവദേക്കറടക്കമുള്ള കേന്ദ്ര നേതാക്കളുടെ മൊഴിയെടുക്കേണ്ടി വരുമെന്നും നന്ദകുമാർ പറഞ്ഞു.
