Photo | AP

ന്യൂഡല്‍ഹി: ഹോം ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെയും അക്‌സര്‍ പട്ടേലിന്റെയും ഇന്നിങ്‌സുകളാണ് ഡല്‍ഹിക്ക് തുണയായത്.

43 പന്തില്‍ പുറത്താവാതെ 88 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ ആറ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നു. 43 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും സഹിതം 66 റണ്‍സാണ് അക്സര്‍ പട്ടേലിന്റെ സമ്പാദ്യം. ട്രിസ്റ്റന്‍ സ്റ്റബ്സ് ഏഴ് പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി.

ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും തകര്‍പ്പനടികളോടെ അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിജയം കണ്ടില്ല. 39 പന്തില്‍ 65 റണ്‍സാണ് സുദര്‍ശന്‍ നേടിയത്. മധ്യ ഓവറുകളുടെ അവസാനത്തില്‍ വെടിക്കെട്ട് തീര്‍ത്ത ഡേവിഡ് മില്ലര്‍ 23 പന്തുകളില്‍ 55 റണ്‍സ് നേടിയതും സന്ദീപ് വാര്യര്‍ മൂന്നോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതും ഗുജറാത്തിനെ രക്ഷിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായും ഫ്രേസര്‍ മഗ്കുര്‍ക്കും നല്ല തുടക്കം നല്‍കിയെങ്കിലും നീണ്ടുപോയില്ല. സന്ദീപ് വാര്യർ എറിഞ്ഞ നാലാം ഓവറില്‍ മഗ്കുര്‍ക്ക് ആദ്യം പുറത്തായി. നൂര്‍ അഹമ്മദിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ 14 പന്തില്‍ 23 റണ്‍സാണ് വ്യക്തിഗത സമ്പാദ്യം. ഓവറിലെ അഞ്ചാം പന്തില്‍ പൃഥ്വി ഷായും നൂര്‍ അഹ്‌മദിന് ക്യാച്ച് നല്‍കി പുറത്തായി (ഏഴ് പന്തില്‍ 11).

പവര്‍പ്ലേ അവസാനിക്കാന്‍ രണ്ട് പന്തുകള്‍ ശേഷിക്കേ മൂന്നാമതായെത്തിയ ഷായ് ഹോപ്പിനും പിന്‍വാങ്ങേണ്ടിവന്നു 5 (6). സന്ദീപ് വാര്യര്‍ക്കുതന്നെയാണ് വിക്കറ്റ്. ഇതോടെ ആദ്യ മൂന്ന് വിക്കറ്റും സന്ദീപിന്. പിന്നീട് ഋഷഭ് പന്തും അക്സര്‍ പട്ടേലും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 103 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നൂര്‍ അഹ്‌മദ് എറിഞ്ഞ 17-ാം ഓവറില്‍ സായ് കിഷോറിന്റെ കൈകളിലേക്ക് ക്യാച്ചായി അക്സര്‍ പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നാലെ പന്തിനൊപ്പം ട്രിസ്റ്റന്‍ സ്റ്റബ്സെത്തി. ഇരുവരും അവസാന ഓവര്‍ വരെ ഒരുമിച്ചു. മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ 31 റണ്‍സാണ് നേടിയത്. അവസാന മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി സിക്സടിച്ചതുള്‍പ്പെടെ ഓവറില്‍ നാല് സിക്സും ഒരു ബൗണ്ടറിയുമാണ് സഞ്ജു നേടിയത്. മൂന്നോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്ത സന്ദീപ് വാര്യര്‍ മാത്രമാണ് ഗുജറാത്ത് ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് രണ്ടാം ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടപ്പെട്ടു. നോര്‍ജെയുടെ പന്തില് അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഗില്ലിന്റെ സമ്പാദ്യം ആറ് റണ്‍സ് (5). മൂന്നാം ഓവറില്‍ ഖലീല്‍ അഹ്‌മദിനെ രണ്ടു ഫോറും ഒരു സിക്‌സും അടിച്ച് പറത്തി വൃദ്ധിമാന്‍ സാഹ ഗുജറാത്തിന് പ്രതീക്ഷയേകി. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സായിരുന്നും ഗുജറാത്ത് നേടിയത്. ഒന്‍പതോവറില്‍ 92 റണ്‍സ്. സായ് സുദര്‍ശനും സാഹയും ചേര്‍ന്ന് തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്.

പക്ഷേ, 10-ാം ഓവര്‍ മുതല്‍ കഥ മാറി. കുല്‍ദീപ് യാദവിന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹ പുറത്തായതോടെ സ്‌കോര്‍ വേഗം കുറഞ്ഞു. 25 പന്തില്‍ 39 റണ്‍സാണ് സാഹ നേടിയത്. അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. അടുത്ത ഓവറില്‍ അസ്മത്തുള്ള ഒമര്‍സായ്‌യും മടങ്ങി. റാസിഖ് സലാം എറിഞ്ഞ 13-ാം ഓവറില്‍ സായ് സുദര്‍ശനും പുറത്തായതോടെ ഗുജറാത്തിന് കടുപ്പമായി കാര്യങ്ങള്‍.

പിന്നീട് പക്ഷേ, ഡേവിഡ് മില്ലറുടെ തകര്‍പ്പനടികളാണ് കാണാനായത്. ഇത് ഗുജറാത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിച്ചെങ്കിലും 18-ാം ഓവറില്‍ തകിടം മറിഞ്ഞു. നോര്‍ജെ എറിഞ്ഞ 17-ാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സാണ് മില്ലര്‍ നേടിയത്. അടുത്ത ഓവറില്‍ പക്ഷേ, മുകേഷ് കുമാറിന്റെ പന്തില്‍ ക്യാച്ചായി മില്ലര്‍ മടങ്ങി. 23 പന്തുകള്‍ മാത്രം നേരിട്ട് മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 55 റണ്‍സാണ് അപ്പോഴേക്ക് മില്ലര്‍ അടിച്ചെടുത്തത്.

പിന്നീട് റാഷിദ് ഖാന്‍ എത്തി തകര്‍പ്പന്‍ അടി നടത്തിയെങ്കിലും നാല് റണ്‍സകലെ ടീം വീണു. ഇതിനിടെ സായ് കിഷോര്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങിയിരുന്നു. 11 പന്തില്‍ 21 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്. അവസാന നാലോവറില്‍ 69 റണ്‍സാണ് ഗുജറാത്ത് നേടിയത്. മധ്യ ഓവറുകളില്‍ റണ്ണൊഴുക്കില്ലാതിരുന്നതാണ് ഗുജറാത്തിന് വിനയായത്.