അമിത് ഷാ, മമത ബാനർജി| photo:ANI, PTI

കൊൽക്കത്ത: കോൺഗ്രസിനും തൃണമൂൽ നേതാവ് മമതാ ബാനർജിക്കും പൗരത്വ ഭേദഗതി നിയമത്തിൽ തൊടാനുള്ള ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും ഷാ വ്യക്തമാക്കി. ബംഗാൾ കരന്റിഗിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാൾ മുഖ്യമന്ത്രിക്ക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ അതിന് സാധിക്കൂ. കഴിഞ്ഞ തവണ ഞങ്ങൾക്ക് 18 സീറ്റുകൾ നിങ്ങൾ തന്നപ്പോൾ മോദി രാമക്ഷേത്രം തന്നു. ഇത്തവണ 35 സീറ്റ് തരൂ, നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം- അമിത് ഷാ അവകാശപ്പെട്ടു.

തൃണമൂലിന്റെ അഴിമതി കാരണം ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. അഴിമതി നടത്തുന്ന തൃണമൂൽ നേതാക്കളുടെ വീടുകൾ നോക്കൂ. നാലുനിലകളുള്ള വീടുകളിൽ കഴിയുന്ന അവർ കാറുകളിൽ സുഖസവാരി നടത്തകയാണ്. ഇത് നിങ്ങളുടെ പണമാണ്. ബി.ജെ.പിക്ക് വോട്ടുനൽകിയാൽ മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്നും ഷാ പറഞ്ഞു.

വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ വടക്കൻ ബംഗാളിൽ എയിംസ് കൊണ്ടുവരുമെന്ന് ഉറപ്പുനൽകുന്നു. റായ്ഗഞ്ചിൽ എയിംസ് കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും മമത അത് തടഞ്ഞു. ഞങ്ങൾക്ക് 30 സീറ്റ് തന്നാൽ വടക്കൻ ബംഗാളിലെ ആദ്യ എയിംസിന്റെ നിർമാണം ആരംഭിച്ചിരിക്കുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ ബിജെപിക്കെതിരെ മംതാ ബാനർജി ആഞ്ഞടിച്ചിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പരാജയം തിരിച്ചറിഞ്ഞ ബിജെപി പരിഭ്രാന്തിയിലാണെന്നും പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞിരുന്നു.