സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന നേതൃയോഗത്തിൽ നിന്ന്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് അദ്ദേഹം എന്‍ഡിഎയില്‍ ചേരുക.

കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് തീരുമാനങ്ങളെടുത്തത്. മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗം വിട്ടത്.

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ സജിയുടെ നേതൃത്വത്തിലുള്ള യോഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ സജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.

240 രൂപ റബ്ബറിന് ആക്കുമെന്ന് എന്‍ഡിഎയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സജി മഞ്ഞക്കടമ്പിലിന്റെ വാദം.

ദിനേശ് കര്‍ത്ത, നിരണം രാജന്‍, പ്രൊഫ. ബാലു ജി.വെള്ളിക്കര, സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് അമ്പലറ്റില്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വേദിയില്‍ സി എഫ് തോമസിന്റെയും കെ.എം മാണിയുടെയും ചിത്രം വെച്ചിട്ടുണ്ടായിരുന്നു.

പിജെ ജോസഫിനും ടി.യു കുരുവിളയ്ക്കും എതിരെ വിവാദം ഉണ്ടാക്കിയത് ആരാണന്ന് പിന്നീട് തെളിയുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് എട്ട് കേരള കോണ്‍ഗ്രസുകളാണുള്ളത്. സജി മഞ്ഞക്കടമ്പില്‍ പുതിയൊരു കേരള കോണ്‍ഗ്രസ് വിഭാഗമായി മാറുന്നതോടെ ഒമ്പതാമത്തെ കേരള കോണ്‍ഗ്രസ് കൂടി വരും. ഇതില്‍ എല്‍ഡിഎഫില്‍ നാലും യുഡിഎഫില്‍ മൂന്നും വിഭാഗം കേരള കോണ്‍ഗ്രസുകളുണ്ട്. എന്‍ഡിഎയില്‍ ഇപ്പോള്‍ രണ്ടാമത്തെ കേരള കോണ്‍ഗ്രസ് വിഭാഗമായിട്ടാണ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ വരുന്നത്. കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നിലവില്‍ എന്‍ഡിഎയിലുണ്ട്.