Photo: AFP

റോം: വേതന തര്‍ക്കത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവെന്റസിനെതിരായ കേസില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ജയം. ഇതോടെ താരത്തിന് 10.4 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ക്ലബ്ബിനോട് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടു.

കോവിഡ് മാഹാമാരിക്കിടെ 2020 മാര്‍ച്ചിനും 2021 ഏപ്രിലിനും ഇടയില്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം വൈകിപ്പിക്കാനുള്ള യുവെന്റസ് കളിക്കാരുടെ തീരുമാനവുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ക്ലബ്ബുകള്‍ക്ക് വരുമാനം നഷ്ടമാകുകയും വമ്പന്‍ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് റൊണാള്‍ഡോയും സഹതാരങ്ങളും 2020 മാര്‍ച്ചിനും 2021 ഏപ്രിലിനും ഇടയ്ക്ക് നാലു മാസത്തെ ശമ്പളം മാറ്റിവെയ്ക്കാന്‍ സമ്മതിക്കുകയായിരുന്നു. വിവിധ ക്ലബ്ബുകളിലെ ഒട്ടേറെ താരങ്ങള്‍ ഇക്കാലത്തെ ശമ്പളം, ബോണസ് തുടങ്ങിയവ ഉപേക്ഷിച്ചിരുന്നു.

മാറ്റിവെച്ച വേതനത്തില്‍ നിന്ന് റൊണാള്‍ഡോ പിന്നീട് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുക്കുന്നത്. തീരുമാനം വൈകിയതോടെ താരം കോടതിയെ സമീപിക്കുകയായിരുന്നു. 21.3 ദശലക്ഷം ഡോളറാണ് താരം ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആര്‍ബിട്രേഷന്‍ പാനല്‍ ഇടപെട്ട് തുക കുറയ്ക്കുകയായിരുന്നു.

2018 മുതല്‍ 2021 വരെ യുവെന്റസിനായി കളിച്ച റൊണാള്‍ഡോ 134 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകള്‍ നേടിയിരുന്നു. ഇക്കാലയളവില്‍ യുവെന്റസ് രണ്ട് സീരി എ കിരീടങ്ങള്‍ നേടുകയും ചെയ്തു.