അയേഷ് ജുൽക്ക റോക്കിയ്‌ക്കൊപ്പം

നായ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ബോളിവുഡ് നടി അയേഷ ജുല്‍ക്ക ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പ്രിയ വളര്‍ത്തുനായ റോക്കിയെ പരിചരിച്ചുകൊണ്ടിരുന്ന ജോലിക്കാരനെതിരേയാണ് കോടതിയെ സമീപിച്ചത്.

2020 സെപ്തംബര്‍ 13 ന് ലോനവാലയിലെ വസതിയിലാണ് സംഭവം. നായ ടാങ്കിലെ വെള്ളത്തില്‍ ചത്തു കിടക്കുന്നു എന്ന് പറഞ്ഞ് ജോലിക്കാരന്‍ നടിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സംശയം തോന്നിയ അയേഷ നായയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വെള്ളത്തില്‍ വീണ് മരിച്ചതല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. പകരം കഴുത്തിറുകി ശ്വാസം മുട്ടിയായിരുന്നു അന്ത്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 സെപ്തംബറില്‍ അയേഷ പോലീസില്‍ പരാതി നല്‍കി. ജോലിക്കാരനായ റാം നാഥിനെ പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ച് ബോധമില്ലാതെ നായയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അയാള്‍ സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. രണ്ട് ദിവസം ജയിയില്‍ കിടന്ന റാം നാഥ് പിന്നീട് ജാമ്യത്തിലിറങ്ങി. 2021 ജനുവരി 7 നാണ് പോലീസ് കുറ്റപത്രവും നല്‍കിയത്. സംഭവം നടന്ന് എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.