രൂപേഷ് | ഫയൽ ഫോട്ടോ: ജീവൻ ടി.വി

കൊച്ചി: വെളളമുണ്ട മാവോയിസ്റ്റ് കേസില്‍ നാലു പ്രതികള്‍ക്കും തടവുശിക്ഷ. ഒന്നാംപ്രതി രൂപേഷിന് പത്തു വര്‍ഷം തടവാണ് വിധിച്ചത്. ഏഴാം പ്രതി അനൂപ് മാത്യു എട്ടു വര്‍ഷം ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കന്യാകുമാരി, എട്ടാം പ്രതി ബാബു എന്നിവര്‍ക്ക് ആറു വര്‍ഷം വീതം ശിക്ഷയനുഭവിക്കണം. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് ശിക്ഷ വിധിച്ചത്.

വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫിസറുടെ വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നുമാണ് കേസ്. എട്ടുപ്രതികളുള്ള കേസില്‍ മൂന്നുപേര്‍ പിടിയിലാകാനുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു.