Screengrab : X Video

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം പണത്തിന്റേയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടികൂടിയത്.

ബെംഗളൂരു: കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും വെള്ളിയും പിടികൂടി. ബെല്ലാരിയിലെ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളില്‍ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. 5.6 കോടി രൂപയും 7.60 കോടി രൂപ മൂല്യമുള്ള മൂന്ന് കിലോ സ്വര്‍ണവും 103 കിലോ വെള്ളിയാഭരണങ്ങളും 68 വെള്ളിക്കട്ടികളുമാണ് പിടികൂടിയത്. കര്‍ണാടക പോലീസ് നടത്തിയ വ്യാപകപരിശോധനയിലാണ് പണവും ലോഹങ്ങളും കണ്ടെത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം പണത്തിന്റേയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റ് വസ്തുക്കളും ഏതെങ്കിലും വ്യക്തിയ്‌ക്കോ രാഷ്ട്രീയപാര്‍ട്ടിയ്‌ക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഹവാല ബന്ധം സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക പോലീസ് ആക്ടിന്റെ 98-ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ തുടരന്വേഷണത്തിനായി കണ്ടെത്തുന്ന വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.