എം.എ. യൂസഫലി

ദുബായ്: ശതകോടീശ്വരന്മാരായ മലയാളികളില്‍ ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി വീണ്ടും ഒന്നാമത്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരും ഗള്‍ഫിലെ മലയാളി വ്യവസായികളാണ്. ശതകോടീശ്വര പട്ടികയില്‍ ആദ്യമായി ഒരു മലയാളി വനിതയും ഇടം നേടിയിട്ടുണ്ട്. ഫോബ്‌സ് മാസികയാണ് 2024-ലെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. ലൂയി വിട്ടന്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് ലോകത്തിലെ അതിസമ്പന്നന്‍. രണ്ടാം സ്ഥാനത്ത് ഇലോണ്‍ മസ്‌ക്. ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനി, ആഗോള ധനികരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍.

പട്ടികയിലെ 12 മലയാളികളില്‍ അഞ്ചു പേരും ഗള്‍ഫിലെ വ്യവസായികളാണ്. 7.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലിയാണ് മലയാളികളില്‍ ഒന്നാമന്‍. ആഗോള തലത്തില്‍ കഴിഞ്ഞവര്‍ഷത്തെ 497-ാം സ്ഥാനത്തുനിന്നും 344-ാം സ്ഥാനത്തേക്ക് യൂസഫലി ഉയര്‍ന്നു. ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസാണ് രണ്ടാമത്തെ അതിസമ്പന്ന മലയാളി. 4.4 ബില്യണ്‍ ഡോളറാണ് ആസ്തി. അബുദാബിയിലെ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഉടമ ഡോക്ടര്‍ ഷംസീര്‍ വയലില്‍ 3.5 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ മൂന്നാമതുണ്ട്. ഇതേ ആസ്തിയുള്ള ക്രിസ് ഗോപാലകൃഷ്ണനും പട്ടികയില്‍ മൂന്നാമനാണ്. രവി പിള്ള – 3.3 ബില്യണ്‍ ഡോളര്‍, സണ്ണി വര്‍ക്കി- 3.3 ബില്യണ്‍ ഡോളര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രവാസികള്‍. ടി.എസ്. കല്യാണ രാമന്‍- 3.2 ബില്യണ്‍ ഡോളര്‍, എസ്.ഡി. ഷിബുലാല്‍- 2 ബില്യണ്‍ ഡോളര്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 1.6 ബില്യണ്‍ ഡോളര്‍ എന്നവരും അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടി.

മുത്തൂറ്റ് കുടുംബത്തില്‍ നിന്നും നാലു പേരാണ് അതിസമ്പന്നരുടെ പട്ടികയിലുള്ളത്. ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ്. 1.3 ബില്യണ്‍ ഡോളരാണ് ഓരോരുത്തരുടേയും ആസ്തി. സാറ ജോര്‍ജ്ജ് മുത്തൂറ്റ് ആണ് പട്ടികയില്‍ ഇടം നേടുന്ന ആദ്യ വനിത.