സുരേഷിനെ കീഴടങ്ങൽ നടപടികളുടെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവന്നപ്പോൾ
സുരേഷിന്റെ പേരിൽ കർണാടകയിൽ 61 കേസുകളും കേരളത്തിൽ ഇരുപതോളം കേസുകളുമുണ്ട്. സംസ്ഥാന സർക്കാരുകൾ തമ്മിൽ സംസാരിച്ച് ഈ കേസുകൾ പിൻവലിക്കാൻ ധാരണയായാൽ സുരേഷിന് സാധാരണ ജീവിതം നയിക്കാം
കീഴടങ്ങലിന്റെ അർഥശാസ്ത്രം
കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പോലീസിൽ കീഴടങ്ങിയ മാവോവാദി ചിക്കമഗളൂരുവിലെ സുരേഷിന് സർക്കാർ ഉടൻ നൽകുന്നത് 10 ലക്ഷം രൂപ. മറ്റാനുകൂല്യങ്ങളുമുണ്ട്. സുരേഷിന്റെ പേരിൽ കർണാടകയിൽ 61 കേസുകളും കേരളത്തിൽ ഇരുപതോളം കേസുകളുമുണ്ട്. സംസ്ഥാന സർക്കാരുകൾ തമ്മിൽ സംസാരിച്ച് ഈ കേസുകൾ പിൻവലിക്കാൻ ധാരണയായാൽ സുരേഷിന് സാധാരണ ജീവിതം നയിക്കാം. ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്.
2021-ൽ വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയ വിരാജ്‌പേട്ടയിലെ രാമു വയനാട് എന്ന ലിജേഷിനുവേണ്ടി മൂന്നുകൊല്ലം കൊണ്ട് സർക്കാർ ഭാരിച്ച തുകയാണ് ചെലവിട്ടത്. കീഴടങ്ങിയ ഉടൻ 3.94 ലക്ഷം രൂപ കൊടുത്തു. നിത്യച്ചെലവിന് എന്നപേരിൽ മാസം 4000 രൂപ വേറെ നൽകുന്നു. സഹോദരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് 15,000 രൂപ നൽകി. സെന്റിന് അഞ്ചുലക്ഷത്തോളം രൂപ വരുന്ന നാലര സെന്റ് വീട് വെയ്ക്കാനായി വാങ്ങിക്കൊടുത്തു. ഇവിടെ വീടുപണിയാൻ 23 ലക്ഷം രൂപ നൽകി. പണി പൂർത്തിയായി വരികയാണ്. അടുത്തദിവസം താക്കോൽ കൈമാറും. ഉപകരണങ്ങളടക്കം പൂർണമായി സജ്ജമാക്കിയ വീടാണ് കൈമാറുന്നത്. വീട് പൂർത്തിയാകുന്നതുവരെ മാസം 15,000 രൂപ വാടകയുള്ള, രണ്ടുമുറി എയർ കണ്ടീഷൻചെയ്ത വീട്ടിലാണ് ലിജേഷിനെ പാർപ്പിച്ചിരിക്കുന്നത്. വാടക നൽകുന്നത് സർക്കാർ തന്നെ. ലിജേഷിനുവേണ്ടി ഇതുവരെ 65 ലക്ഷം രൂപയോളമാണ് സർക്കാർ ചെലവിട്ടത്.
കീഴടങ്ങുന്ന ഓരോ മാവോവാദിക്കുംവേണ്ടി ഒരുകോടി വീതം ചെലവാക്കിയാലും സർക്കാരിന് നഷ്ടമില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പോലീസ് ഓഫീസർ വെളിപ്പെടുത്തി. കാരണം അദ്ദേഹം വിവരിച്ചു: പശ്ചിമഘട്ട മലനിരയിലെ കൊടുംകാട്ടിൽ അലയുന്ന ആറോ ഏഴോ മാവോവാദികളെ പിടിക്കാൻ കേരള സർക്കാർ വിന്യസിച്ചിരിക്കുന്നത് 600 അംഗ സേനയെ ആണ്. പ്രത്യേക പരിശീലനവും അത്യാധുനിക ആയുധവും നൽകിയാണ് ഈ നക്സൽവിരുദ്ധ സേനയെ വിട്ടിരിക്കുന്നത്. ഇവരുടെ ശമ്പളത്തിനുമാത്രം മാസം അഞ്ചുകോടി രൂപ വേണം. വണ്ടി ഓടുന്നതിന്റെയും പോലീസ് സ്റ്റേഷനുകളിൽ അത്യാധുനിക സംവിധാനങ്ങൾ നിലനിർത്തുന്നതിന്റെയും ചെലവ് ചേർത്താൽ ഏഴുകോടിയോളം വരും. അതായത് വർഷം 80-85 കോടി രൂപ. പശ്ചിമഘട്ടത്തിൽ മാവോവാദികൾ ഇല്ലാതായാൽ ഈ തുക സർക്കാരിന് ലാഭിക്കാം-അദ്ദേഹം പറയുന്നു.
മാവോവാദികളെ വെടിവെച്ചുകൊന്നാൽ അവരോട് സഹതാപം ജനിക്കുകയും കൂടുതൽപേർ അതിൽ ചേരുകയും ചെയ്തേക്കാം. കീഴടങ്ങിയാൽ ഈ സാധ്യതകളും ഇല്ലാതാകും.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സുരേഷ് മാവോവാദം ഉപേക്ഷിച്ചു
കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ മാവോവാദി ചിക്കമഗളൂരിലെ സുരേഷ് മാവോവാദം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുരേഷ് ഞായറാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലാണ് മാവോവാദം ഉപേക്ഷിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. സർക്കാർരേഖ പ്രകാരം സുരേഷ് കീഴടങ്ങിയ മാവോവാദിയായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ അദ്ദേഹത്തിന് ലഭിക്കും. 10 ലക്ഷം രൂപ ഉടൻ നൽകും.
മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് വീൽചെയറിലിരുന്ന് കന്നടയും മലയാളവും കലർന്ന ഭാഷയിൽ സുരേഷ് പറഞ്ഞു. 23 വർഷം മാവോവാദിയായി പ്രവർത്തിച്ചിട്ടും ഒന്നുംചെയ്യാൻ സാധിച്ചില്ല. കീഴടങ്ങണമെന്ന് നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു. പൊളിറ്റിക്കൽ സയൻസിലെ ബിരുദത്തിനുശേഷമാണ് മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങൾക്കായി മാവോവാദികൾ രൂപവത്കരിച്ച പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള കബനീദളത്തിലാണ് സുരേഷ് പ്രവർത്തിച്ചിരുന്നത്.
ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തെ അഞ്ചംഗ മാവോവാദിസംഘം പയ്യാവൂർ പഞ്ചായത്തിലെ ചിറ്റാരിക്കോളനിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷിന് പരിയാരം, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുകളിലായി വിദഗ്ധ ചികിത്സ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ ആസ്പത്രിയിലാണ് തുടർചികിൽസ. കർണാടകയിൽ ഭാര്യയും കുടുംബവുമുണ്ട്.
