പിണറായി വിജയൻ
ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബി.ജെ.പി. എത്തില്ല. സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കും. ഇതാണ് എൽ.ഡി.എഫ്. നൽകുന്ന ഉറപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറന്നത് കോൺഗ്രസ് വോട്ട് ചോർന്നപ്പോഴാണെന്ന് ആരോപിച്ച മുഖ്യമന്ത്രി സ്വന്തം വോട്ട് ദാനം ചെയ്ത് കോൺഗ്രസ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ കോൺഗ്രസിന്റെ മാനിഫെസ്റ്റോ എന്നതിൽ സംശയമുണ്ട്. രാജ്യത്തെ ധ്രുവീകരിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കും എന്ന ഉറപ്പ് മാനിഫെസ്റ്റോയിൽ ഇല്ല. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കുറ്റകരമായ മൗനമാണ് കോൺഗ്രസ് പാലിക്കുന്നത്. എന്നാൽ ആ നിയമം റദ്ദാക്കുമെന്ന ഉറപ്പ് സി.പി.എം. നൽകുന്നുണ്ട്. മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരേ മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നതായി കണ്ടു. തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളിൽ പൗരത്വ ഭേദഗതി വിഷയം ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധം കോൺഗ്രസിന് എങ്ങനെയാണ് വരുന്നത്. പൗരത്വം മതാടിസ്ഥാനത്തിൽ എന്നതിനെ എല്ലാവരും ഒന്നിച്ച എതിർക്കേണ്ട കാര്യമല്ലേ – മുഖ്യമന്ത്രി ചോദിച്ചു.
കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ, ശക്തമായ നടപടി ഉണ്ടാകുമെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിന് നീതി കിട്ടാതെ പ്രതിഷേധം തുടരുന്ന സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്; ‘വകുപ്പുതലത്തിലാണ് ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുന്നത്. വകുപ്പിന് ഏതെങ്കിലും ഒരാളോട് പ്രത്യേക വിരോധമോ പ്രത്യേക താത്പര്യമോ വെച്ചല്ല നടപടി സ്വീകരിക്കുന്നത്. അവിടെ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചു. അതിൽ അന്വേഷണം നടന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരേയാണ് നടപടിയുണ്ടായത്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തും. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശം എന്താണോ അത് പാലിക്കും’ എന്നായിരു്നനു മുഖ്യമന്ത്രിയുടെ മറുപടി.
