ആഴ്ചയുടെ അവസാന ദിനത്തിലും സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. ഇതോടെ പവന്റെ വില ഇതാദ്യമായി 52,000 കടന്ന് 52,280 രൂപയിലെത്തി. ശനിയാഴ്ചമാത്രം 960 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന്റെ വില ഒറ്റയടിക്ക് 120 രൂപ കൂടി.

ആഗോള വിപണിയില്‍ തുടര്‍ച്ചയായി വില കൂടുന്നതാണ് ഇവിടെയും വര്‍ധനവിന് കാരണം. സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,230 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

പലിശ നിരക്ക് താഴാനുള്ള സാധ്യതയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഡോളര്‍ സൂചിക കരുത്തു പ്രകടിപ്പിച്ചിട്ടും സ്വര്‍ണത്തെ ബാധിക്കാതിരുന്നതിന്റെ കാരണവുമതാണ്. വൈകാതെ യുഎസ് കേന്ദ്ര ബാങ്ക് നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷ വിപണിയില്‍ പ്രതിഫലിച്ചു. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ചൈന വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്, രൂപയുടെ മൂല്യമിടിവ് എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ച ഘടകങ്ങളാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 70,699 രൂപയിലെത്തിയിരുന്നു.