Photo | PTI

ഹൈദരാബാദ്: ചെന്നൈ എറിഞ്ഞ രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ കത്തിപ്പടരുന്നത് കണ്ടപ്പോഴേ ഉറപ്പിച്ചതാണ്, ഇക്കളിയുടെ ഒടുക്കം ഹൈദരാബാദിന് അനുകൂലമായാണ് വരികയെന്ന്. അതങ്ങനെത്തന്നെ വന്നു. ചെന്നൈ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം, 18.1 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കേ ഹൈദരാബാദ് മറികടന്നു. സ്‌കോര്‍: ചെന്നൈ-165/ 5 (20 ഓവര്‍). ഹൈദരാബാദ്-166/4 (18.1 ഓവര്‍).

എയ്ഡന്‍ മാര്‍ക്രമിന്റെ അര്‍ധ സെഞ്ചുറിയും തീജ്വാലയായി പടര്‍ന്ന അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സുമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ചെന്നൈക്കുവേണ്ടി ശിവം ദുബെ ക്ലാസ് പ്രകടനം നടത്തിയെങ്കിലും ടീമിന് അനുകൂലമായി ഭവിച്ചില്ല. ആദ്യം ബാറ്റുചെയ്ത ചെന്നൈ നേടിയ 165-നെതിരേ ഹൈദരാബാദ് തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു.

തന്ത്രങ്ങള്‍ക്കു പേരുകേട്ട ചെന്നൈ രണ്ടാം ഓവര്‍ എറിയാന്‍ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത് മുകേഷ് ചൗധരിയെ. അവിടം മുതല്‍ ഹൈദരാബാദിന്റെ ജയപ്രതീക്ഷകള്‍ക്ക് കൂടുതല്‍ ജീവന്‍വെച്ചു. ആ ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 27 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ആദ്യ രണ്ടോവറില്‍തന്നെ 35 റണ്‍സ്. 12 പന്തുകളില്‍ 37 റണ്‍സ് നേടി അഭിഷേകാണ് ആദ്യം പുറത്തായത്. മൂന്നാം ഓവര്‍ എറിഞ്ഞ ദീപക് ചാഹറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് വീണ് പരാജയപ്പെടുകയായിരുന്നു.

പിന്നീട് ട്രാവിസ് ഹെഡും എയ്ഡന്‍ മാര്‍ക്രമും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പത്താം ഓവറില്‍ മഹീഷ് തീക്ഷണയുട പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി ട്രാവിസ് ഹെഡ് മടങ്ങി (24 പന്തില്‍ 31). 36 പന്തില്‍ 50 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് മൂന്നാമത് പുറത്തായത്. ഒരു സിക്‌സും നാല് ഫോറും ചേര്‍ന്നതാണ് ഇന്നിങ്‌സ്.

പതിനാറാം ഓവറില്‍ ഓവറില്‍ ഷഹബാസ് അഹ്‌മദ് (19 പന്തില്‍ 18) പുറത്തായി. മാര്‍ക്രമിനെയും ഷഹബാസിനെയും വിക്കറ്റിന് മുന്നില്‍ കുരുക്കി മോയിന്‍ അലിയാണ് പറഞ്ഞയച്ചത്. അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസനും (10) നിതീഷ് റെഡ്ഢിയും (14) ആണ് ഹൈദരാബാദിനെ വിജയലക്ഷ്യത്തിലെത്തിച്ചത്. ചെന്നൈ നിരയില്‍ മോയിന്‍ അലി രണ്ടും മഹീഷ് തീക്ഷണ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റ് നേടി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ശിവം ദുബെയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

നാലാം ഓവറില്‍ രചിന്‍ രവീന്ദ്രയെ എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലേക്ക് നല്‍കി ഭുവനേശ്വര്‍ കുമാറാണ് ചെന്നൈ ഇന്നിങ്‌സിന് ആദ്യം ഇളക്കം തട്ടിച്ചത്. ഒന്‍പത് പന്തില്‍ 12 റണ്‍സാണ് രചിന്‍ നേടിയത്. ടീം സ്‌കോര്‍ 54-ല്‍ നില്‍ക്കേ, ശഹ്ബാസ് അഹ്‌മദിന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും പുറത്തായി (21 പന്തില്‍ 26). പിന്നാലെ അജിങ്ക്യ രഹാനെയും ശിവം ദുബെയും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ പന്തില്‍ അലക്ഷ്യമായി ബാറ്റുവെച്ച ദുബെ, ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തി മടങ്ങി (24 പന്തില്‍ 45). നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെട്ട ദുബെയുടെ പ്രഹരം ചെന്നൈ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. തൊട്ടടുത്ത ഓവറില്‍ ജയദേവ് ഉനദ്കട്ടിന്റെ പന്തില്‍ മാര്‍ക്കണ്ഡെയ്ക്ക് ക്യാച്ച് നല്‍കി അജിങ്ക്യ രഹാനെയും പുറത്തായി (30 പന്തില്‍ 35).

രവീന്ദ്ര ജഡേജ പുറത്താവാതെ 31 (23) റണ്‍സ് നേടി. ഡരില്‍ മിച്ചലിനെ 13 (11) നടരാജന്‍ അബ്ദുല്‍ സമദിന്റെ കൈകളിലെത്തിച്ച് മടക്കി. മൂന്ന് പന്ത് ബാക്കിയിരിക്കേ ക്രീസിലെത്തിയ ധോനി, രണ്ട് പന്ത് നേരിട്ട് ഒരു റണ്‍ നേടി പുറത്താവാതെ നിന്നു. സണ്‍ റൈസേഴ്‌സിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമിന്‍സ്, ഷഹ്ബാസ് അഹ്‌മദ്, ജയദേവ് ഉനദ്കട്ട്, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.