പൃഥ്വീരാജ് ചവാൻ

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ ആദ്യമായാണ് ഇത്തവണ മത്സരരംഗത്തെത്തുന്നത്. ബി.ജെ.പി.യുടെ ഉദയന്‍ രാജെ ഭോസ്ലെയാണ് ഇവിടെ എതിരാളി.

മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വീരാജ് ചവാന്‍ സത്താറ മണ്ഡലത്തില്‍നിന്ന് മത്സരിച്ചേക്കും.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ ആദ്യമായാണ് ഇത്തവണ മത്സരരംഗത്തെത്തുന്നത്. ബി.ജെ.പി.യുടെ ഉദയന്‍ രാജെ ഭോസ്ലെയാണ് ഇവിടെ എതിരാളി. എന്‍.സി.പി.യിലെ ശ്രീനിവാസ് പാട്ടീലാണ് നിലവില്‍ ഇവിടത്തെ എം.പി.

‘സത്താറയില്‍ ഞാന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ച വന്നു. ഞാന്‍ അതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.’- പൃഥ്വീരാജ് ചവാന്‍ പറഞ്ഞു.

സഖ്യചര്‍ച്ചയില്‍ ഈ സീറ്റ് എന്‍.സി.പി. ശരദ് പവാര്‍ പക്ഷത്തിനാണ് അനുവദിച്ചത്. നിലവിലുള്ള എം.പി. ശ്രീനിവാസ് പാട്ടീലിനെ മത്സരിപ്പിക്കാനായിരുന്നു എന്‍.സി.പി. തീരുമാനം.

എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നമുള്ളതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് പാട്ടീല്‍ സത്താറയില്‍ ശരദ് പവാറെത്തിയപ്പോള്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ഥിയെ തിരഞ്ഞെങ്കിലും പറ്റിയയാളെ ലഭിച്ചില്ല.

ഞായറാഴ്ച സത്താറയിലെത്തിയ എന്‍.സി.പി. നേതാവ് ജയന്ത് പാട്ടീല്‍ പൃഥ്വീരാജ് ചവാനെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചിഹ്നത്തിലേ മത്സരിക്കൂവെന്നായിരുന്നു ചവാന്റെ നിലപാട്. ഇത് അവര്‍ അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി എന്താവശ്യപ്പെട്ടാലും അത് ചെയ്യുമെന്നുമായിരുന്നു ചവാന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ ഓരോ സീറ്റും നിര്‍ണായകമാണ്. സത്താറ സീറ്റ് അതില്‍ പ്രധാനപ്പെട്ടതാണെങ്കിലും ശരത് പവാര്‍ വിഭാഗത്തിന്റെ എന്‍.സി.പിയുടേതാണ് ഈ സീറ്റ്. ശരത് പവാര്‍ നിര്‍ദേശിക്കുന്ന ഏത് സ്ഥാനാര്‍ഥിയേയും അംഗീകരിക്കുമെന്നും ചവാന്‍ പ്രതികരിച്ചിരുന്നു.