ജേക്കബ് ജോൺ
അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
നാലുമാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ് റേഷന്‍ കട നടത്തിവരുന്നത്. വെള്ളിയാഴ്ച യുവതിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇരുവരെയും വീടിന് പുറത്തുകണ്ടവരുണ്ട്. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് മൊഴി. തുടര്‍ന്ന് ജേക്കബ് ജോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങിമരിക്കുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്.
റേഷന്‍ കടയുടമയായ ജേക്കബ് ജോണും യുവതിയും ആറുമാസത്തോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ജേക്കബ് ജോണ്‍ അവിവാഹിതനാണ്. അടൂര്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ അടൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
